ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷാ സ്ഥിതി മെച്ചപ്പെടുന്നതുവരെ ഇറാനിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് കേന്ദ്രസർക്കാർ നിർദേശിച്ചു.
നിലവില്‍ ഇറാനിലുള്ളവർ ലഭ്യമായ വിമാന സർവീസുകള്‍ പ്രയോജനപ്പെടുത്തി രാജ്യം വിടുന്നത് പരിഗണിക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
അത്യാവശ്യ കാര്യങ്ങളല്ലെങ്കില്‍ ഇറാനിലേക്കുള്ള യാത്ര താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് എംബസി നിർദേശിച്ചു. അടുത്ത ദിവസങ്ങളിലായി ഇറാനിലെ അസ്ഥിരതയും സംഘർഷവും വർധിച്ച സാഹചര്യത്തില്‍ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇറാനില്‍ തുടരാൻ തീരുമാനിക്കുന്ന ഇന്ത്യക്കാർ പരമാവധി സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കണം. ഇതുവരെ എംബസിയില്‍ രജിസ്റ്റർ ചെയ്യാത്ത എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും തുടർന്നുള്ള അറിയിപ്പുകള്‍ക്കായി എംബസിയുടെ വെബ്സൈറ്റും ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിരീക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
സഹായം ആവശ്യമായ പൗരന്മാർക്കായി ഇന്ത്യൻ എംബസി അടിയന്തര ഹെല്‍പ്പ് ലൈൻ നമ്പറുകളും പുറത്തുവിട്ടു.
പശ്ചിമേഷ്യയില്‍ വീണ്ടും ഏറ്റുമുട്ടല്‍ ശക്തമായ സാഹചര്യത്തിലാണ് ഇന്ത്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഇറാനിലെ വിവിധ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ, മേഖലയില്‍ യുഎസ് സഖ്യരാജ്യങ്ങള്‍ക്കെതിരെ ഇറാനും തിരിച്ചടികള്‍ നടത്തിയതായാണ് റിപ്പോർട്ടുകള്‍.






