ഡൽഹി: നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോള്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു.
ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു, മധ്യപ്രദേശ്, കൊല്‍ക്കത്ത, ദില്ലി എന്നിവിടങ്ങളിലെ 14 പ്രധാന കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തുന്നത്. എൻഫോഴ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ലഖ്നൗ സോണല്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.
അനധികൃതമായി നിർമ്മിച്ച പ്രത്യേക സോഫ്റ്റ്വെയറുകള് ഉപയോഗിച്ച് വ്യാജ ടോള്‍ രസീതുകള്‍ സൃഷ്ടിച്ചാണ് പ്രതികള്‍ വൻ തട്ടിപ്പ് നടത്തിയത്. ടോള്‍ പ്ലാസകള്‍ വഴി ശേഖരിക്കുന്ന പണം ദേശീയ പാത അതോറിറ്റിയുടെ ഔദ്യോഗിക അക്കൗണ്ടിംഗ് സംവിധാനത്തില്‍ രേഖപ്പെടുത്താതെ, സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും അക്കൗണ്ടുകളിലേക്ക് അനധികൃതമായി വകമാറ്റിയതായി ഇ.ഡി. കണ്ടെത്തിയിരുന്നു. എൻഎച്ച്എഐ രേഖകളും ഡിജിറ്റല്‍ തെളിവുകളും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ഈ വ്യാജ സോഫ്റ്റ്വെയർ ഉപയോഗം സ്ഥിരീകരിച്ചത്. സംഭവത്തിന് പിന്നില്‍ പ്രവർത്തിച്ച വൻ റാക്കറ്റിനെക്കുറിച്ചും ടോള്‍ കരാറുകാർക്ക് ഇതിലുള്ള പങ്കിനെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ഇ.ഡി. വൃത്തങ്ങള്‍ അറിയിച്ചു.






