തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടി സർക്കാർ.
ഇഡി നല്കിയ കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയത്. ഇന്നത്തെ മന്ത്രിസഭായോഗത്തിലും വിഷയം ചർച്ചയ്ക്ക് വന്നേക്കും. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കാനും സാധ്യതയുണ്ട്.
ആലോചിച്ച ശേഷം തീരുമാനമെന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇഡി നീക്കം രാഷ്ട്രീയ തിരിച്ചടികള്‍ക്ക് വഴി വെയ്ക്കുമോ എന്നതാണ് സർക്കാരിന്റെ ആശങ്ക. ബിജെപി-കോണ്‍ഗ്രസ്സ് ബന്ധമായിരുന്നു സിപിഐഎം ഉയർത്തിയ പ്രതിരോധം.
അതേസമയം, പിണറായി വിജയന് എതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം സിപിഎമ്മിൻെറ വിശാല സംസ്ഥാന സമിതിയിലെ ചർച്ചകളെ വഴിതിരിച്ചേക്കും.ഇഡിയുടേത് രാഷ്ട്രീയവേട്ടയാടലാണെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. പിണറായിക്ക് പ്രതിരോധം തീർത്ത് ഒറ്റക്കെട്ടായി അണിനിരക്കാനാണ് തീരുമാനം.ഇതോടെ തെറ്റ് തിരുത്തല്‍ നടപടികളെ കുറിച്ചുളള ചർച്ചയ്ക്ക് പ്രാധാന്യം കുറയും. ചർച്ച വഴിമാറുന്നത് പിണറായി വിജയനും സംസ്ഥാന നേതൃത്വത്തിനും എതിരെയുള്ള വിമർശനങ്ങളുടെ മൂർച്ച കുറക്കുകയും ചെയ്തേക്കും.






