തിരുവനന്തപുരം: ജനാധിപത്യം ഇല്ലെന്ന് പറയുന്നവർക്ക് കേസ് കൊടുക്കാമെന്ന എൻഎസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശത്തില്‍ പ്രതികരണവുമായി കെ ബി ഗണേശ് കുമാർ.
കേസ് കൊടുത്താല്‍ സുകുമാരൻ നായരുടെ ആയുഷ്കാലത്ത് തീർപ്പാകില്ലെന്നും അതിനായി എൻഎസ്എസിന്റെ പണം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുകുമാരൻ നായർ രണ്ടുമാസം മുമ്പ് ചെറുമകന് ജോലി നല്‍കിയെന്നും ഗണേശ് കുമാർ ആരോപിച്ചു.
'ഞാൻ കേസ് കൊടുക്കാൻ തല്ക്കാലം ഉദ്ദേശിക്കുന്നില്ല. കേസുകെട്ടുകള്‍ ഒഴിവാക്കണമെന്ന് മന്നത്ത് ആചാര്യൻ പറഞ്ഞിട്ടുണ്ട്. ഞാനിപ്പോള്‍ ഒരു കേസ് കൊടുത്താല്‍ സുകുമാരൻ നായർ അദ്ദേഹത്തിന്റെ സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് കേസ് നടത്തില്ല. അതിന് അദ്ദേഹം മന്നത്ത് ആചാര്യൻ പിടി അരി ശേഖരിച്ച് ഉണ്ടാക്കിയ എൻഎസ്എസിന്റെ പണമെടുത്ത് കേസ് നടത്തും.
സിവില്‍ കേസ് കൊടുത്താല്‍ അദ്ദേഹത്തിന്റെ ആയുഷ്കാലത്ത് തീർപ്പാകില്ല. കാരണം മുമ്പൊരു കേസില്‍ അദ്ദേഹം എൻഎസ്എസിന്റെ പണമെടുത്ത് വക്കീലിനെ വച്ച് 89 തവണ കോടതിയില്‍ കേസ് മാറ്റിവയ്പ്പിച്ചു. അന്തസുണ്ടെങ്കില്‍ കേസ് വാദിക്കണം. ഇത്രയും തവണ കേസ് മാറ്റിവയ്ക്കുന്നത് ജുഡീഷ്യറിയോട് കാണിക്കുന്ന മര്യാദകേടാണ്. ഞാൻ കേസ് കൊടുത്താൻ എന്റെ കാശ് പോകും. ഞാൻ ഒറ്റയ്ക്കാണ്. സ്വന്തം പൈസ ചെലവാക്കാൻ സുകുമാരൻ നായർ തയ്യാറാണോ? എങ്കില്‍ ഞാനും തയ്യാറാണ്.
സുകുമാരൻ നായർ ചെയ്യുന്ന തെറ്റുകള്‍ ഞാൻ ഇനിയും ലോകത്തോട് വിളിച്ചുപറയും. ഇത് കേള്‍ക്കുന്ന നിങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഇതുപോലുള്ള കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരണം. 44പേർക്കാണ് ജോലി കൊടുത്തത്. ചെറുമകന് രണ്ട് മാസം മുമ്പ് പ്ലസ് ടു ലാബ് അസിസ്റ്റൻഡായി ജോലി കൊടുത്തു. ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് എന്തിനാണ് പണം എടുത്തതും തിരിച്ചിട്ടതും. തമിഴ്നാട്ടില്‍ ശ്രീ അയ്യപ്പ എന്ന കോളേജ് വാങ്ങിയതായി മന്നത്ത് ആചാര്യന്റെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്. ആ കോളേജ് എവിടെ. അതിന്റെ ഇപ്പോഴത്തെ മാനേജർ ആരാണ്? അതിന്റെ ഇപ്പോഴത്തെ ഉടമകള്‍ ആരാണ്? ഇതിനെല്ലാം സുകുമാരൻ സാർ ഉത്തരം നല്‍കണം. അല്ലാതെ ഒഴിഞ്ഞുമാറരുത്' - ഗണേശ് കുമാർ പറഞ്ഞു.






