തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നേടാന്‍ ഇനി പുതിയ പരീക്ഷകൂടി പാസാകണം. ലേണേഴ്സ് പരീക്ഷയ്ക്കും ഗ്രൗണ്ട് ടെസ്റ്റിനും ഇടയിൽ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റാണ് പുതിയത്.
അപകടസാധ്യത മുൻകൂട്ടി അറിയാനുള്ള കഴിവ് പരിശോധിക്കുന്ന വീഡിയോ ഗെയിം മാതൃകയിലെ പരീക്ഷയാണിത്. ഇത് പാസായാലേ ഗ്രൗണ്ട്, റോഡ് ടെസ്റ്റുകളിൽ പങ്കെടുപ്പിക്കു. ഡിസംബർ ഒന്നുമുതൽ നിലവിൽവരും.
ലേണേഴ്സ് പരീക്ഷ കഴിഞ്ഞ് 30 ദിവസത്തിനുശേഷമാണ് ടെസ്റ്റ്. 10 വീഡിയോ ഉണ്ടാകും. ഡ്രൈവിങിനിടയിൽ അപകടസാധ്യത വന്നാൽ എങ്ങനെ ഒഴിവാക്കുമെന്നാണ് പരിശോധിക്കുക. ജയിക്കാൻ 60 ശതമാനം മാർക്ക് വേണം.
ശ്രദ്ധക്കുറവും അപകടസാധ്യത തിരിച്ചറിയാനുള്ള കഴിവില്ലായ്മയും റോഡപകടം കൂടാന്‍ കാരണമായെന്ന പേരിലാണ് പുതിയ പരീക്ഷയെന്ന് ട്രാൻസ്പോർട്ട് കമീഷണർ സി എച്ച് നാഗരാജു ഇറക്കിയ സർക്കുലറിൽ പറയുന്നു.






