വാഷിങ്ടണ്‍: യുദ്ധത്തില്‍ ഉണ്ടായ ആള്‍നാശത്തിന് ഇറാനില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്.
ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കണമെങ്കില്‍ അഞ്ച് മാസം നീണ്ടുനിന്ന സംഘർഷത്തില്‍ അമേരിക്ക വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് അമേരിക്ക നഷ്ടപരിഹാരം നല്‍കണമെന്ന ഇറാന്റെ ആവശ്യത്തിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നിലപാട്. ഹോർമൂസില്‍ അമേരിക്കൻ നാവികസേനയ്ക്ക് പൂർണ നിയന്ത്രണമെന്നും അമേരിക്കൻ പ്രസിഡൻ്റ് അവകാശപ്പെട്ടു. ഹോർമൂസ് കടലിടുക്കില്‍ മൈനുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ അമേരിക്ക പൂർത്തിയാക്കിയെന്നും ജലപാതയുടെ പൂർണ നിയന്ത്രണം അമേരിക്കൻ നാവികസേനയ്ക്കാണെന്നുമാണ് ഡോണള്‍ഡ് ട്രംപിൻ്റെ അവകാശവാദം. 'ഇപ്പോള്‍ ഹോർമൂസ് തുറന്നിരിക്കുകയാണ്. നിലവില്‍ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണമായും അമേരിക്കൻ നാവികസേനയ്ക്കാണ്' എന്നായിരുന്നു ഓവല്‍ ഓഫീസില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കിയത്. 'ഇടയ്ക്കിടെ അവർ ഒരു മൈൻ സ്ഥാപിക്കും. ഞങ്ങള്‍ അത് കണ്ടെത്തും. നിങ്ങള്‍ കേട്ടിട്ടുണ്ടാകാം, കേട്ടിട്ടില്ലായിരിക്കാം, കടലിടുക്കില്‍ മുഴുവൻ മൈൻ നീക്കം ചെയ്യുന്ന പരിശോധന ഞങ്ങള്‍ പൂർത്തിയാക്കി.കടലിടുക്കിന്റെ നിയന്ത്രണം 100 ശതമാനവും അമേരിക്കയ്ക്കാണ്' എന്നും ഡോണള്‍ഡ് ട്രംപ് കൂട്ടിച്ചേർത്തു.
ഇതിനിടെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. അടുത്തിടെ പരമോന്നത നേതാവുമായി ഏഴ് മണിക്കൂർ കൂടിക്കാഴ്ച നടത്തിയെന്നാണ് ഇറാൻ പ്രസിഡൻ്റ് പറഞ്ഞത്. അധികാരമേറ്റെടുത്തതിന് ശേഷം പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും മൊജ്തബ ഖമനയി പൂർണ ആരോഗ്യവാനാണെന്നും പെസഷ്കിയാൻ സ്ഥിരീകരിച്ചു. രാജ്യത്തെ പരമോന്നത സുരക്ഷാ സംവിധാനത്തിന്റെ തലവനായി മുൻ യുദ്ധകാല കമാൻഡറെയും മുതിർന്ന രാഷ്ട്രീയ നേതാവിനെയും നിയമിച്ചതടക്കം നിരവധി സുപ്രധാന തീരുമാനങ്ങള്‍ പരമോന്നത നേതാവിൻ്റെ ഓഫീസ് പ്രഖ്യാപിച്ചിട്ടുണ്ട്.






