തിരുവനന്തപുരം: ദേശാഭിമാനി വാരാന്ത്യ പതിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ എഡിറ്റർ കെ.ആർ. അജയന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇന്ന് വൈകിട്ട് നാലുമണിക്ക് മുമ്പ് വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ നിർദേശം. ലേഖനത്തിന്റെ പേരിൽ അനാവശ്യ വിവാദം സൃഷ്ടിച്ചുവെന്നാണ് പ്രധാന ആരോപണം.
‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിന്റെ പേര് മാറ്റാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറായില്ലെന്നും വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചെന്നും കാരണം കാണിക്കൽ നോട്ടീസിൽ കുറ്റപ്പെടുത്തുന്നതായാണ് വിവരം.
അതേസമയം, സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വി.എസ്. അച്യുതാനന്ദന്റെ കുടുംബവും രംഗത്തെത്തി. വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വി.എസിന്റെ മകൻ വി.എ. അരുൺകുമാർ പ്രതികരിച്ചു. പത്രം ഇറക്കുന്നതും ഇറക്കാതിരിക്കുന്നതും രാഷ്ട്രീയ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങൾക്കിടെ വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളുമായി ദേശാഭിമാനി വാരാന്ത്യ പതിപ്പ് ഒടുവിൽ പുറത്തിറങ്ങി. വി.എസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെ.വി. സുധാകരൻ ഉൾപ്പെടെയുള്ളവർ എഴുതിയ ഓർമക്കുറിപ്പുകൾ ഉൾപ്പെടുത്തി ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന തലക്കെട്ടിലാണ് കവർസ്റ്റോറി.






