തിരുവനന്തപുരം: സംസ്ഥാനത്തെ ബിരുദ, ബിരുദാനന്തര ബിരുദ (ഡിഗ്രി, പി.ജി.) പഠനത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ നിർദ്ദേശിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍.
നിലവില്‍ നടപ്പിലാക്കിയ നാലുവർഷ ബിരുദ കോഴ്സുകളില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പരിഹരിക്കുന്നതിനും, ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ കാലികവും കൃത്യതയുള്ളതുമാക്കുന്നതിനുമാണ് കൗണ്‍സിലിന്റെ പുതിയ നീക്കം.
നിലവിലെ നാലുവർഷ ബിരുദ പഠന രീതി കൂടുതല്‍ സമഗ്രവും കാര്യക്ഷമവുമാക്കണമെന്ന് കൗണ്‍സില്‍ ശുപാർശ ചെയ്യുന്നു. നാലുവർഷ പഠനത്തില്‍ ഉള്‍പ്പെടെ നിരവധി അവ്യക്തതകള്‍ തുടരുന്ന സാഹചര്യത്തില്‍, പാഠ്യപദ്ധതിയിലും മൂല്യനിർണ്ണയത്തിലും കൃത്യമായ ഘടന കൊണ്ടുവരാനാണ് പദ്ധതിയൊരുക്കുന്നത്. ഇതോടൊപ്പം മൂന്ന് വർഷത്തെ പഠനം പൂർത്തിയാക്കി കോഴ്സില്‍ നിന്ന് ഇറങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികള്‍ക്കായി വ്യവസ്ഥാപിതമായ മാർഗ്ഗനിർദ്ദേശങ്ങള്‍ രൂപീകരിക്കണമെന്നും കൗണ്‍സില്‍ നിർദ്ദേശിക്കുന്നു.
പി.ജി. പഠനരംഗത്തും പ്രധാന മാറ്റങ്ങള്‍ക്കാണ് കൗണ്‍സില്‍ തുടക്കമിടുന്നത്. ഒരുവർഷ പി.ജി., രണ്ടുവർഷ പി.ജി. കോഴ്സുകള്‍ക്കായി പ്രത്യേകം കരിക്കുലവും പഠനപദ്ധതിയും തയ്യാറാക്കും. നാലുവർഷ ബിരുദം പൂർത്തിയാക്കുന്നവർക്ക് ഒരുവർഷ പി.ജി. പഠനവും, മൂന്നുവർഷ ബിരുദം പൂർത്തിയാക്കി ഇറങ്ങുന്നവർക്ക് രണ്ടുവർഷ പി.ജി. പഠനവും ലഭ്യമാകുന്ന രീതിയിലായിരിക്കും ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്. പുതിയ നിർദ്ദേശങ്ങള്‍ നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്ക് പൂർണ്ണ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.






