തിരുവനന്തപുരം: സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും ഇത്തവണ നേരിട്ട കനത്ത തിരിച്ചടിയുടെ കാരണം പാർട്ടിക്കുള്ളില്‍ വലിയ ചർച്ചയാകുകയാണ്.
കണ്ണൂരിലെ പയ്യന്നൂരിലും തളിപ്പറമ്പിലുമുണ്ടായ പരാജയത്തിന് പ്രവർത്തകരെയാണ് പിണറായി വിജയൻ കുറ്റപ്പെടുത്തുന്നതെങ്കിലും, സമാനമായി ശക്തമായ നിരവധി മണ്ഡലങ്ങള്‍ കൈവിട്ടതിന്റെ ഉത്തരവാദിത്തം ആരുടേതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 2021ല്‍ എല്‍ഡിഎഫ് സ്ഥാനാർഥികള്‍ 20,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച 39 മണ്ഡലങ്ങളില്‍ 15 എണ്ണമാണ് ഇത്തവണ നഷ്ടമായത്. തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് ഏറെ സുരക്ഷിതമെന്ന് വിലയിരുത്തിയ മണ്ഡലങ്ങളായിരുന്നു ഇവ. ഇവിടെ വലിയ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാണെന്നായിരുന്നു മുന്നണിയുടെ കണക്കുകൂട്ടല്‍.
39 മണ്ഡലങ്ങളില്‍ 24 എണ്ണം നിലനിർത്തിയെങ്കിലും അതില്‍ ഒൻപതിടത്ത് ഭൂരിപക്ഷം 10,000ല്‍ താഴെയായി. ഇതില്‍ മണലൂരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 126 വോട്ടിനാണ് ഇവിടെ എല്‍ഡിഎഫ് വിജയിച്ചത്. എല്‍ഡിഎഫിന്റെ സുരക്ഷിത മണ്ഡലങ്ങളായി കണക്കാക്കിയ 29 സീറ്റുകള്‍ സിപിഎമ്മിന്റേതായിരുന്നു. ഇതില്‍ 11 സീറ്റുകളാണ് ഇത്തവണ കൈവിട്ടത്.
2021ല്‍ 22,689 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന തളിപ്പറമ്പിലെ തോല്‍വിക്ക് വിമത സ്ഥാനാർഥിയുടെ കുപ്രചാരണങ്ങളില്‍ പ്രവർത്തകർ വീണതാണ് കാരണമെന്നാണ് പിണറായി വിജയന്റെ വിശദീകരണം. എന്നാല്‍ തളിപ്പറമ്പിനേക്കാള്‍ ഉയർന്ന ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങളിലും ഇത്തവണ സിപിഎമ്മിന് തിരിച്ചടി നേരിട്ടിട്ടുണ്ട്. 2021ല്‍ തൃക്കരിപ്പൂരില്‍ 26,137, കോങ്ങാട്ട് 27,219, ഉടുമ്പൻചോലയില്‍ 38,305, ഇരവിപുരത്ത് 28,121, കഴക്കൂട്ടത്ത് 23,497, കാട്ടാക്കടയില്‍ 23,231 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. ഇത്തവണ ഈ മണ്ഡലങ്ങളിലെല്ലാം സിപിഎം പരാജയപ്പെട്ടു.
തൃക്കരിപ്പൂരില്‍ 4,431, കോങ്ങാട്ട് 3,706, ഉടുമ്പൻചോലയില്‍ 20,021, ഇരവിപുരത്ത് 8,803, കഴക്കൂട്ടത്ത് 428, കാട്ടാക്കടയില്‍ 7,136 വോട്ടുകള്‍ക്കാണ് പരാജയം. പേരാമ്പ്ര, ബാലുശേരി, വട്ടിയൂർക്കാവ് തുടങ്ങിയ പാർട്ടി ഉറച്ച മണ്ഡലങ്ങളിലും ഇത്തവണ തിരിച്ചടിയുണ്ടായി. പരാജയപ്പെട്ട മണ്ഡലങ്ങള്‍ക്കു പുറമേ, സിപിഎം നിലനിർത്തിയ പല ശക്തികേന്ദ്രങ്ങളിലും ഭൂരിപക്ഷത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
കല്യാശേരിയില്‍ 2021ലെ 44,393 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 18,433 ആയി കുറഞ്ഞു. ധർമടത്ത് 50,123ല്‍ നിന്ന് 19,247 ആയും തലശേരിയില്‍ 36,801ല്‍ നിന്ന് 20,523 ആയും മട്ടന്നൂരില്‍ 60,963ല്‍ നിന്ന് 14,168 ആയും ഭൂരിപക്ഷം ഇടിഞ്ഞു. ഷൊർണൂരില്‍ 36,674ല്‍ നിന്ന് 16,517, ആലത്തൂരില്‍ 34,118ല്‍ നിന്ന് 8,553, ചേലക്കരയില്‍ 39,400ല്‍ നിന്ന് 29,386, ചെങ്ങന്നൂരില്‍ 32,093ല്‍ നിന്ന് 10,292, ആറ്റിങ്ങലില്‍ 31,636ല്‍ നിന്ന് 13,375 എന്നിങ്ങനെയാണ് ഭൂരിപക്ഷം കുറഞ്ഞത്.
സിപിഐയുടെ പ്രകടനം താരതമ്യേന മെച്ചമാണ്. 2021ല്‍ 20,000ത്തിലേറെ ഭൂരിപക്ഷത്തില്‍ വിജയിച്ച എട്ട് മണ്ഡലങ്ങളില്‍ രണ്ടിടത്ത് മാത്രമാണ് ഇത്തവണ പരാജയം നേരിട്ടത്. കൊടുങ്ങല്ലൂരും വൈക്കവുമാണ് നഷ്ടമായത്. അതേസമയം, സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പാർട്ടി വോട്ടിലുണ്ടായ ചോർച്ചയാണ് നേതൃത്വത്തെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. വൻ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങളില്‍ പോലും വോട്ട് വിഹിതം ഇടിഞ്ഞതിന്റെ കാരണം എന്താണെന്ന ചോദ്യത്തിന് പാർട്ടിക്ക് വ്യക്തമായ വിശദീകരണം നല്‍കേണ്ടിവരും.
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും പരാജയം വിപുലീകൃത സംസ്ഥാന സമിതിയോഗത്തില്‍ വിശദമായി ചർച്ചയായാല്‍ അത് കണ്ണൂർ ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനുമെതിരായ വിമർശനമായി മാറാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പരാജയത്തിന്റെ ഉത്തരവാദിത്തം നേതൃത്വത്തില്‍നിന്ന് അണികളിലേക്ക് മാറ്റാനുള്ള ശ്രമമാണോ നടക്കുന്നതെന്ന സംശയവും പാർട്ടിക്കുള്ളില്‍ ശക്തമാണ്. തളിപ്പറമ്പില്‍ പ്രവർത്തകർക്ക് പിഴച്ചുവെന്ന വിശദീകരണം മറ്റു മണ്ഡലങ്ങളിലെ തിരിച്ചടിക്ക് ബാധകമാകുമോ എന്നതാണ് ഇനി നിർണായകം.






