മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്ക് മുന്നോടിയായി വ്യാജ പിഎംഒ തിരിച്ചറിയല്‍ കാർഡുമായി യുവാവും തോക്കുമായി ഇയാളുടെ അംഗരക്ഷകനും പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
24കാരനായ രോഹൻ പരീഖും ഇയാളുടെ അംഗരക്ഷകനെന്ന് പറയപ്പെടുന്ന ദിലീപ് കുന്ദെയുമാണ് അറസ്റ്റിലായത്. പ്രതിശ്രുത വധുവിനെയും കുടുംബത്തെയും സ്വാധീനിക്കാനായി താനൊരു ഉന്നത സർക്കാർ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിക്കുന്നതിനാണ് രോഹൻ പരീഖ് വ്യാജ തിരിച്ചറിയല്‍ കാർഡ് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്നതിന് തലേദിവസം മുംബൈയിലെ ജിയോ വേള്‍ഡ് പ്ലാസ മാളിലെ സുരക്ഷാ ജീവനക്കാരുമായി ഇരുവരും തർക്കത്തിലേർപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തർക്കത്തിനിടെ രോഹൻ പരീഖ് താനൊരു പിഎംഒ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുകയും തിരിച്ചറിയല്‍ കാർഡ് കാണിക്കുകയും ചെയ്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ദിലീപ് കുന്ദെയുടെ കൈവശം തോക്കും ഉണ്ടായിരുന്നു.
തിരിച്ചറിയല്‍ കാർഡ് വ്യാജമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെ വിവരം അധികൃതരെ അറിയിച്ചു. തുടർന്ന് മുംബൈയിലെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കി. അന്വേഷണത്തിനൊടുവിലാണ് യുവാവ് ആസൂത്രണം ചെയ്ത തട്ടിപ്പ് പുറത്തായത്.






