തിരുവനന്തപുരം: ഇ.ഡി വന്നപ്പോള്‍ ബി.ജെ.പിയില്‍ എത്തിവരാണ് അസം മുഖ്യമന്ത്രിയും ബംഗാള്‍ മുഖ്യമന്ത്രിയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ. ഒരാള്‍ കോണ്‍ഗ്രസിന്റെ ആളായിരുന്നു. മറ്റൊരാള്‍ കോണ്‍ഗ്രസില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയ ആളായിരുന്നു. ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ടതായിരുന്നു അവർക്ക് നേരെ വന്ന ഏറ്റവും പ്രധാനപ്പെട്ട കേസ്. കേസിന്റെ ഭാഗമായി ഇഡി വന്നു. ഇവരുടെ ഭാര്യമാരെയും കസ്റ്റഡിയില്‍ എടുക്കും എന്ന് വന്നപ്പോള്‍ അവർ ബിജെപിയോടൊപ്പം ചേർന്നു. ഇതോടെ യാതൊരു കേസുമില്ല, കോടിക്കണക്കിന് രൂപയുടെ കേസ് ഒരുതരത്തിലും മുന്നോട്ടുപോയില്ല. ഇതാണ് ഇഡിയെന്നും അദ്ദേഹം പറഞ്ഞു.
ഇനി ഇഡിയുടെ ഭാഗമായി എന്തെല്ലാം കേസാണ് വരാൻ പോകുന്നത് എന്ന് ഞങ്ങള്‍ക്ക് പറയാൻ സാധിക്കില്ല. പല കേസും വരും. ആ കേസുകളെയൊക്കെ അഭിമുഖീകരിച്ചു കൊണ്ട് മുന്നോട്ടേക്ക് പോകും എന്നാണ് പാർട്ടി തീരുമാനിച്ചത്. ഏത് കേസും നിയമപരമായും രാഷ്ട്രീയമായും നേരിടും. അതിലൊന്നും കീഴടങ്ങുകയോ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നിലപാടിനോടൊപ്പം നില്‍ക്കുകയോ അല്ല ഞങ്ങള്‍ ചെയ്യുക. അതിനെ പ്രതിരോധിച്ചു മുന്നോട്ടേക്ക് പോകും -അദ്ദേഹം പറഞ്ഞു. ഓല പാമ്പ് കാണിച്ച് ഭയപ്പെടുത്തുകയൊന്നും വേണ്ട. അതിനൊന്നും വഴങ്ങാൻ മനസ്സില്ല.
പഞ്ചാബ് ഗവണ്മെന്റിനും തമിഴ്നാട് ഗവണ്മെന്റിനും ഇ.ഡി കത്ത് കൊടുത്തിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇനി ഇവിടെ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നുള്ളത് കേരളം കാണാൻ പോവുകയാണ്. ഇഡിക്ക് 28 പേജുള്ള റിപ്പോർട്ട് ഉണ്ടാക്കാൻ എന്താ പ്രയാസം. 40ഓ 50ഓ പേജ് എഴുതി തയ്യാറാക്കുന്നതിന് എന്താ പ്രയാസം. ഒരു തെളിവുമില്ലാതെ കള്ള കേസ് ഉണ്ടാക്കുക. ആ കേസ് ഉണ്ടാക്കിയിട്ട് രാഷ്ട്രീയമായ പകപോക്കല്‍ നടത്തുക. ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെ ശക്തമായി നേരിടും, ഒരു വിട്ടുവീഴ്ചയും വേണ്ട -ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.






