കൊച്ചി: ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് ഇടപ്പള്ളി ജംഗ്ഷന് സമീപം സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ് നടുറോഡില്‍ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി.
കളമശ്ശേരി-തേവര റൂട്ടില്‍ ഓടുന്ന 'കൃതിക' എന്ന ബസ്സിലെ ഡ്രൈവറാണ് യാത്രക്കാരെ പൂർണ്ണമായും വലച്ച് വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
നിറയെ യാത്രക്കാരുമായി വന്ന ബസ് റോഡിന്റെ മധ്യഭാഗത്ത് വലതുവശം ചേർത്ത് നിർത്തിയിട്ടാണ് ഡ്രൈവർ ഇറങ്ങിപ്പോയത്. ഇതോടെ ദേശീയപാതയിലെ പ്രധാന കവലകളില്‍ ഒന്നായ ഇടപ്പള്ളിയില്‍ കടുത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
വാഹനം മാറ്റിയിടാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവിംഗ് അറിയാത്തതിനാല്‍ ബസ് റോഡരികിലേക്ക് മാറ്റാൻ ക്ലീനർക്ക് സാധിച്ചില്ല. തിരക്കേറിയ സമയത്ത് നടുറോഡില്‍ ബസ് കിടന്നത് മണിക്കൂറുകളോളം മറ്റ് വാഹനങ്ങളുടെ യാത്രയെ സാരമായി ബാധിച്ചു.
പിന്നീട് വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസുകാരാണ് ബസ് റോഡരികിലേക്ക് മാറ്റിയിട്ട് ഗതാഗതം പുനഃസ്ഥാപിച്ചത്. പെട്ടെന്നുള്ള ഡ്രൈവറുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം മൂലം ബസ്സിലുണ്ടായിരുന്ന യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായി.
സംഭവത്തിന് ശേഷം മുങ്ങിയ ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർക്കും മറ്റ് വാഹനങ്ങള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വാഹനം നടുറോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇയാള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.






