തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 10 രാഷ്ട്രീയ പാർട്ടികളിലെ 431 സ്ഥാനാർഥികളില്‍ 268 പേർക്കും ക്രിമിനല്‍ കേസുകളുണ്ടെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് ഫോംസിന്റെ (എ.ഡി.ആർ) റിപ്പോർട്ട്.
ആകെ സ്ഥാനാർഥികളുടെ 62 ശതമാനത്തോളം പേരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണെന്നാണ് റിപ്പോർട്ട്.
ക്രിമിനല്‍ കേസുകളുള്ള 268 സ്ഥാനാർഥികളില്‍ 241 പേരുടെ കാര്യത്തില്‍ പാർട്ടികള്‍ ഫോർമാറ്റ് സി7 വിശദീകരണം നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ കേസുകളുള്ളവരെ സ്ഥാനാർഥികളാക്കിയതിന്റെ വിവരങ്ങളും അതിനുള്ള കാരണങ്ങളും പ്രസിദ്ധീകരിക്കുന്നതിനുള്ള ഫോർമാറ്റാണ് സി7.
ഗൗരവമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളുള്ളത് 159 സ്ഥാനാർഥികള്‍ക്കാണ്. ഇവരില്‍ 147 പേരെ സംബന്ധിച്ചും പാർട്ടികള്‍ സി7 വിശദീകരണം നല്‍കിയിട്ടുണ്ട്. എന്നാല്‍ 27 സ്ഥാനാർഥികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ചോ അവരെ സ്ഥാനാർഥികളാക്കിയതിന്റെ കാരണങ്ങളേക്കുറിച്ചോ വിശദീകരണം നല്‍കിയിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേസുകളുടെ എണ്ണത്തില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രനാണ് മുന്നില്‍. സുരേന്ദ്രനെതിരെ 243 കേസുകളാണുള്ളത്. 87 കേസുകളുള്ള വാമനപുരത്തെ കോണ്‍ഗ്രസ് സ്ഥാനാർഥി സുധീർഷ പാലോട് രണ്ടാം സ്ഥാനത്തും 68 കേസുകളുള്ള മന്ത്രി ഒ. ജെ. ജനീഷ് മൂന്നാം സ്ഥാനത്തുമാണ്.






