കൊച്ചി : അങ്കമാലി കറുകുറ്റിയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം ഫ്ളോറൻസിയെ (36) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നഗ്നമായ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു.
കറുകുറ്റി പള്ളിയങ്ങാടിയിലുള്ള വാടകവീട്ടില്‍ ഒറ്റയ്ക്കായിരുന്നു ഫ്ളോറൻസി താമസിച്ചിരുന്നത്. വീടിന്റെ പിന്നിലെ വാതില്‍ തുറന്ന നിലയിലായിരുന്നു. കൊലപാതക സാദ്ധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. നാലുമാസം മുൻപാണ് യുവതി കറുകുറ്റിയില്‍ താമസത്തിനെത്തിയതെന്നാണ് വിവരം. അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. ബ്രോക്കർ വഴിയായിരുന്നു വീട് കണ്ടെത്തിയത്. കുറച്ച് ദിവസമായി ഫ്ളോറൻസിയെ വിളിച്ചിട്ട് കിട്ടാതിരുന്നതിനാല്‍ ബ്രോക്കർ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് വീട്ടിലെത്തിയെങ്കിലും അടച്ചിട്ടിരുന്ന നിലയിലാരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി പറഞ്ഞു. ദുർഗന്ധം വമിച്ചതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡുമടക്കം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.






