മലപ്പുറം: ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന വണ്ടൂര്‍ വടക്കേക്കര സ്വദേശി തുള്ളിശ്ശേരി ഷാഹുല്‍ ഹമീദിനെ (39) കാപ്പാ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് വണ്ടൂർ പൊലീസ് പിടികൂടിയത്.
വിവിധ കേസുകളിൽ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങി പത്ത് ദിവസത്തിനകം തന്നെ പ്രതി വീണ്ടും അറസ്റ്റിലായി. കഴിഞ്ഞ മാര്‍ച്ച് 16-നായിരുന്നു കേസിനാസ്പദമായ സംഭവം. കാളികാവ് പുറ്റമണയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വെച്ച് പ്രതി തന്റെ കാമുകിയുമായി ചേര്‍ന്ന് ഭാര്യയെ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് കൈകാലുകള്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകിയ ശേഷം കത്രിക കൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും കഴുത്തില്‍ കത്തിവെച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.
തന്റെ അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു. ആക്രമണത്തിന് ശേഷം പരിക്കുകൾ അപകടത്തിൽ സംഭവിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച പ്രതി, പിറ്റേന്ന് യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം കടന്നു കളയുകയായിരുന്നു. മാർച്ച് 23നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതിക്കെതിരെ മറ്റ്നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളും നിലവിലുണ്ട്.
നിലമ്പൂർ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ ഷാഹുൽ ഹമീദിനെ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് പൂക്കോട്ടുംപാടം പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.
കൂടാതെ ഭാര്യയുടെ 28.5 പവന് സ്വര്‍ണ്ണാഭരണങ്ങളും ബിസിനസ്സ് ആവശ്യത്തിനെന്ന പേരില്‍ കൈപ്പറ്റിയ 2.8 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തതായും പരാതിയുണ്ട്. പ്രതിക്ക് വന്‍കിട ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് യൂണിഫോം ധരിച്ച് ആള്‍മാറാട്ടം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.






