തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം സമവായചർച്ചകള്ക്കപ്പുറം പരസ്യ ഏറ്റുമുട്ടലിലേക്ക്. പദവിയില്‍ അവസാനവാക്ക് പറയാൻ പിണറായി വിജയൻ ആരാണെന്ന ചോദ്യവുമായി മുതിർന്ന സി.പി.ഐ. നേതാവ് സി. ദിവാകരൻ രംഗത്തെത്തി.
ഉപനേതൃസ്ഥാനം സി.പി.എമ്മിന് തന്നെയെന്ന പിണറായി വിജയന്റെ പരാമർശത്തെയും ദിവാകരൻ തള്ളി. തർക്കം രൂക്ഷമായതോടെ സി.പി.എം.-സി.പി.ഐ. ദേശീയ നേതൃത്വങ്ങള്‍ക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. സി.പി.എം.
സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എൻ. മോഹനനും മുൻമന്ത്രി വി. ശിവൻകുട്ടിയും സി.പി.ഐക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. അതേസമയം, പിണറായി വിജയനെ വിമർശിച്ച് സി.പി.ഐ. നേതാവ് സത്യൻ മൊകേരി പാർട്ടി പത്രത്തില്‍ ലേഖനം എഴുതുകയും ചെയ്തു. മൊകേരിയെ പിന്തുണച്ച് എ.കെ.എസ്.ടി.യു. ജനറല്‍ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ഉള്‍പ്പെടെയുള്ള സി.പി.ഐ. പോഷകസംഘടനാ നേതാക്കളും സാമൂഹികമാധ്യമങ്ങളില്‍ രംഗത്തെത്തിയതോടെ തർക്കം കൂടുതല്‍ കടുത്തു.
ഇതിനിടെ നേതാക്കള്‍ പരസ്യപ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്ന് എല്‍.ഡി.എഫ്. കണ്‍വീനർ ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. വ്യത്യസ്ത അഭിപ്രായങ്ങള്‍ മുന്നണിയില്‍ സ്വാഭാവികമാണെന്നും ചർച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തർക്കം ഇതിനിടെ യുവജനസംഘടനകളിലേക്കും വ്യാപിച്ചു. സി.പി.ഐ.യെ പരിഹസിച്ച് സി.എൻ. മോഹനൻ നടത്തിയ പരാമർശത്തിന് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ സാമൂഹികമാധ്യമത്തിലൂടെ മറുപടി നല്കി. തുടർന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. വിജിൻ എം.എല്‍.എ.യും രംഗത്തെത്തി.
മുന്നണിയില്‍ ആരും ആരുടെയും അടിമകളല്ലെന്നായിരുന്നു ജിസ്മോന്റെ തിരിച്ചടി. പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കം ഇരു പാർട്ടികളുടെയും നേതാക്കളിലും യുവജന സംഘടനകളിലും ഒരുപോലെ ചർച്ചയായതോടെ ഇനി മുന്നണി നേതൃത്വം എങ്ങനെ ഇടപെടുമെന്നാണ് ശ്രദ്ധേയം.






