കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു. പാർട്ടി നേതൃത്വത്തിലുള്ള നോർത്ത് മലബാർ എഡ്യൂക്കേഷനല്‍ സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകർ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
ഇരിട്ടിയിലെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ ഭാരവാഹികളായുള്ള ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രസിഡന്റ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ്.
2015-ല്‍ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി, കോളേജ് സ്ഥാപിക്കാമെന്ന വാഗ്ദാനം നല്കി പതിനായിരത്തിലധികം ആളുകളില്‍ നിന്നാണ് പണം പിരിച്ചെടുത്തത്. 1,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയുള്ള ഓഹരികളായാണ് തുക സമാഹരിച്ചത്. എന്നാല്‍ വർഷങ്ങള്‍ കഴിഞ്ഞിട്ടും കോളേജ് ആരംഭിക്കുകയോ, പിരിച്ചെടുത്ത പണത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് നിക്ഷേപകർ പരാതിപ്പെടുന്നു. എത്രയും വേഗം കോളേജ് ആരംഭിക്കുകയോ നിക്ഷേപിച്ച പണം തിരികെ നല്‍കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
വിഷയം പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍ നേരത്തെ തന്നെപ്പെടുത്തിയിരുന്നതായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ജോസഫ് തോമസ് പറഞ്ഞു. പണം പിരിക്കാൻ കാണിച്ച ആവേശം കോളേജ് സ്ഥാപിക്കുന്ന കാര്യത്തില്‍ ഭാരവാഹികള്‍ കാണിച്ചില്ലെന്നും ജനങ്ങളുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ ആരോപണങ്ങള്‍ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി പ്രസിഡന്റ് ബിനോയ് കുര്യൻ വ്യക്തമാക്കുന്നു. കോളേജ് നിർമ്മാണത്തിനായി ഇരിട്ടി നഗരത്തോട് ചേർന്ന് 38 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.






