കേരളത്തിലെ നാളികേര കർഷകർക്ക് ആശ്വാസമായി നാളികേര വികസന ബോർഡിന്റെ പുതിയ പദ്ധതി. തെങ്ങിൻതൈ ഒന്നിന് ലഭിച്ചിരുന്ന പുതുക്കൃഷി ധനസഹായം 40 രൂപയിൽ നിന്ന് 350 രൂപയായി ഉയർത്തി. കേരളത്തിൽ നാളികേര കൃഷി കൂടുതൽ വ്യാപിപ്പിക്കുകയും ശാസ്ത്രീയമായ രീതിയിൽ പുതിയ തോട്ടങ്ങൾ ഒരുക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പുതിയ പദ്ധതിപ്രകാരം ഒരു ഹെക്ടർ സ്ഥലത്ത് കൃഷി വികസിപ്പിക്കാൻ കർഷകർക്ക് പരമാവധി 56,000 രൂപ വരെ ധനസഹായം ലഭിക്കും. രണ്ട് വർഷത്തെ രണ്ട് ഗഡുക്കളായാണ് തുക വിതരണം ചെയ്യുക. പരമാവധി രണ്ട് ഹെക്ടർ വരെയുള്ള സ്ഥലത്തേക്ക് ആനുകൂല്യം ലഭ്യമാകും.
കുറഞ്ഞത് 20 സെന്റ് ഭൂമിയിൽ 10 തെങ്ങിൻതൈകളെങ്കിലും നട്ടുപിടിപ്പിക്കുന്ന കർഷകർക്ക് ആനുപാതികമായ സഹായം ലഭിക്കും. എന്നാൽ നിലവിലുള്ള തോട്ടങ്ങളിൽ അടിതൈ നടുന്നതിനുള്ള പദ്ധതിക്ക് ഈ ധനസഹായം ബാധകമല്ല.
നാളികേര നഴ്സറികൾക്കും സഹായം
ഗുണമേന്മയുള്ള തെങ്ങിൻതൈകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി നാളികേര നഴ്സറി പദ്ധതിക്കും ബോർഡ് തുടക്കം കുറിച്ചിട്ടുണ്ട്. ചെറിയ നഴ്സറികൾക്ക് ചെലവിന്റെ 50 ശതമാനം വരെ ധനസഹായം ലഭിക്കും. 25 സെന്റിൽ വിത്തുതേങ്ങകൾ നട്ട് 6,250 തൈകൾ ഉത്പാദിപ്പിക്കുന്ന നഴ്സറികൾക്ക് 2.81 ലക്ഷം രൂപ വരെ സഹായം ലഭിക്കും.
വലിയ നഴ്സറികളിൽ ഉത്പാദിപ്പിക്കുന്ന ഓരോ തൈയ്ക്കും 45 രൂപ നിരക്കിലും ധനസഹായം നൽകും.
നാളികേര ഉത്പാദനത്തിൽ കേരളം മൂന്നാം സ്ഥാനത്ത്
രാജ്യത്തെ നാളികേര ഉത്പാദനത്തിൽ കേരളത്തിന് മൂന്നാം സ്ഥാനമാണ്. കർണാടകയാണ് ഒന്നാം സ്ഥാനത്ത്, തമിഴ്നാട് രണ്ടാം സ്ഥാനത്തും. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ പ്രതിവർഷം ഏകദേശം 38 മുതൽ 39 ലക്ഷം മെട്രിക് ടൺ വരെ നാളികേരം ഉത്പാദിപ്പിക്കുന്നുണ്ട്.
അതേസമയം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദേശത്ത് തെങ്ങ് കൃഷി ചെയ്യുന്ന സംസ്ഥാനം കേരളമാണ്. ഏകദേശം 7.5 ലക്ഷം ഹെക്ടർ സ്ഥലത്താണ് സംസ്ഥാനത്ത് തെങ്ങ് കൃഷി വ്യാപിച്ചുകിടക്കുന്നത്.






