ഡൽഹി : ജെൻസികളെ ഒപ്പം നിർത്താൻ ബിജെപി തീവ്രശ്രമം നടത്തുന്നതിനിടെ, കേന്ദ്രസർക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. നാളെ ചേരുന്ന സിജെപി ദേശീയ പ്രവർത്തക സമിതി യോഗത്തിന് ശേഷം സമരപരിപാടികൾ പ്രഖ്യാപിക്കും. വിദ്യാർഥി പ്രക്ഷോഭം പിൻവലിക്കാൻ കേന്ദ്രം നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചെന്നും എഫ്ഐആറുകൾ പിൻവലിക്കുന്നതിലും റദ്ദാക്കുന്നതിലും ഒളിച്ചുകളിയെന്നും സിജെപി കുറ്റപ്പെടുത്തുന്നു.
വിദ്യാർഥി പ്രക്ഷോഭമമുണ്ടാക്കിയ ഷോക്ക് മറികടക്കാനാണ് ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും തീവ്രശ്രമം. സർവകലാശാലകളിൽ വിദ്യാർഥികളുമായി നേരിട്ട് സംവദിക്കാൻ കേന്ദ്രമന്ത്രിമാർ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെ ജെൻസികളെ ഒപ്പം നിർത്താൻ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കളും കളത്തിലിറങ്ങുകയാണ്.
ഇതിനായി നിതിൻ നബിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു. സ്മൃതി ഇറാനി, വിനോദ് താവ്ഡെ, ഹർഷ് സംഘ്വി, ഒ.പി.ചൗധരി എന്നിവരും സമിതിയിൽ അംഗങ്ങളാണ്. സമൂഹമാധ്യമങ്ങളിൽ സജീവമാകണമെന്നും യുവാക്കളുമായി സംവദിക്കാൻ പുതുവഴികൾ കണ്ടെത്തണമെന്നും പ്രധാനമന്ത്രിയും പുതിയ ഭാരവാഹികൾക്ക് നിർദ്ദേശം നൽകി.
യുവജനതയുടെ പിന്തുണ ഉറപ്പിക്കാൻ ബിജെപി പല ശ്രമങ്ങൾ പയറ്റുമ്പോഴാണ്, യുവാക്കൾക്കിടയിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടി വീണ്ടും കളത്തിലിറങ്ങുന്നത്. വിദ്യാർത്ഥി പ്രക്ഷോഭം പിൻവലിക്കാൻ കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സമര പ്രഖ്യാപനത്തിനൊരുങ്ങുന്നത്.






