തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന് പൊലീസ്. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പു വരുത്താനാണ് പരിശോധന.
ചേന്തി അനിലിന്റെ ശബ്ദ സാമ്പിള്‍ ശേഖരിക്കും. വിഡിയോവിലുള്ള ശബ്ദം അനിലിന്റേതെന്നു ശാസ്ത്രീയമായി തെളിയിക്കാനാണ് ഫോറൻസിക് പരിശോധന. അനില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു സംസാരിചുവെന്ന കുറ്റം ചുമത്തിയിരുന്നു. അതേസമയം, അനിലിനെ കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ശബ്ദ സാമ്പിള്‍ ജയിലില്‍ എത്തി ശേഖരിച്ചാല്‍ മതിയെന്നും മറ്റുതെളിവെടുപ്പുകളുടെ ആവശ്യമില്ലെന്നുമാണ് പൊലീസ് നിലപാട്.
ചേന്തി അനി കസ്റ്റഡി ഇരിക്കെ പൊലീസ് മൊബൈല്‍ഫോണ്‍ വിട്ടുകൊടുത്തു. റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളെ അറസ്റ്റ് ചെയ്താല്‍ പൊലീസ് മൊബൈല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. പൊലിസില്‍ സ്വാധീനം ചെലുത്തി ഫോണ്‍ വിട്ടു നല്‍കിയെന്നാണ് വിവരം. എന്നാല്‍, കോള്‍ വിശദാംശങ്ങള്‍ ശേഖരിച്ചാല്‍ മതിയെന്നാണ് പൊലീസ് വിശദീകരണം. ചേന്തി അനി മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം തടഞ്ഞുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഗൂഢാലോചന ഉള്‍പ്പെടെ സംശയിക്കുന്ന സംഭവത്തിലാണ് പ്രധാന തൊണ്ടിമുതല്‍ വിട്ടുനല്‍കിയത്. സ്റ്റേഷനില്‍ വന്ന ബന്ധുവിനാണ് ഫോണ്വിട്ടുനല്കിയത്.
സർക്കാർ അഭിഭാഷക ചെന്തി അനിലിന്റെ ജാമ്യ ഹർജിയില്‍ മൃദു സമീപനാം സ്വീകരിച്ചു. മുഖ്യമന്ത്രിയുടേത് ഔദ്യോഗിക പരിപാടി ആയിരുന്നില്ലെന്നും അത് കൊണ്ട് കേസ് നിലനില്‍ക്കില്ലെന്നും ആയിരുന്നു പ്രതിഭാഗം വാദം. റിമാൻഡ് റിപ്പോർട്ടില്‍ ചെമ്പഴന്തി ഗുരുകുലത്തിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രി യുടെ ഔദ്യോഗിക കൃത്യം പ്രതി തടസ്സപ്പെടുത്തി എന്ന് പറയുന്നുണ്ട്. പ്രതിക്ക് എതിരെയുള്ള ഏക ജാമ്യമില്ലാ കുറ്റമാണിത്. എന്നാല്‍ വാദത്തതിനിടെ സർക്കാർ അഭിഭാഷക ഇക്കാര്യം കോടതിയെ ധരിപ്പിച്ചില്ല. പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാകുന്ന സമീപനമാണെന്ന് വിമർശനം. തിങ്കലാഴ്ച്ച ജാമ്യ ഹർജിയില്‍ കോടതി വിധി പറയും.






