കോട്ടയം: ചങ്ങനാശേരി തെങ്ങണത്തെ ആറോളം കുടുംബങ്ങള്‍ വീട്ടാവശ്യത്തിന് വെള്ളം പുറത്തുനിന്ന് പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയിൽ. പെട്രോള്‍ പമ്പില്‍ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കിവിട്ടതിനെ തുടർന്ന് കുടുംബങ്ങള്‍ ദുരിതത്തിലായത്.
ഓഗസ്റ്റ് ആദ്യവാരം തെങ്ങണത്തെ സുഫാഷ്ന ഫ്യുവല്‍സ് (ഇന്ത്യൻ ഓയില്‍) പെട്രോള്‍ പമ്പില്‍ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കി കളഞ്ഞതാണ് ദുരിതത്തിന് കാരണം. കിണറുകളും ഭൂമിയും മലിനമായി മാസം ഒന്നാകുമ്പോഴും ശാസ്ത്രീയമായി പ്രദേശം ശുചീകരിക്കാനുള്ള ശ്രമം ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ല. ഗുരുതര വീഴ്ച കണ്ടെത്തിയിട്ടും പെട്രോള്‍ പമ്പിനും ഉടമയ്ക്കുമെതിരെ യാതൊരു നടപടിയും എടുത്തില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
പ്രശ്ന പരിഹാരത്തിനായി മാടപ്പള്ളി പഞ്ചായത്ത് സെക്രട്ടറിക്കും മലിനീകരണ നിയന്ത്രണ ബോർഡിനും ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും പരിഹാരമായില്ല. കിണർ വെള്ളത്തില്‍ കുളിച്ചവർക്ക് ദേഹം ചൊറിഞ്ഞു, കുടിച്ചവർക്ക് ശാരീരിക അവശതകളും നേരിട്ടു. സംഭവത്തില്‍ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തി. പരിശോധനാ റിപ്പോർട്ട് സീനിയർ എൻവയോണ്‍മെന്റല്‍ എഞ്ചിനീയർ കോട്ടയം ജില്ലാ കളക്ടർക്ക് കൈമാറുകയും ചെയ്തു.
പെട്രോള്‍ പമ്പിലെ സ്റ്റോക്ക് വെരിഫിക്കേഷൻ രേഖകളില്‍ വ്യത്യാസമുണ്ടെന്നും ഓഗസ്റ്റ് 1 മുതല്‍ ഓഗസ്റ്റ് 4 വരെയുള്ള തീയതികളില്‍ സ്റ്റോറേജ് ടാങ്കില്‍ വെള്ളം കയറിയതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോർഡ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിലുണ്ട്. പമ്പുടമയില്‍ നിന്ന് വിശദീകരണം തേടിയതല്ലാതെ മറ്റ് നടപടികളൊന്നുമില്ല. പമ്പിന്റെ സുരക്ഷ പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് നല്കാൻ ബന്ധപ്പെട്ട ഓയില്‍ കമ്പനിക്ക് നിർദേശം നല്‍കിയിട്ടുണ്ട്. വെള്ളത്തിൻ്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ട് ആഴ്ചകളായെങ്കിലും ഇതിൻ്റെ ഫലവും ഇതുവരെ വന്നിട്ടില്ല.
പ്രദേശത്ത് ദുരിതം അനുഭവിക്കുന്ന ആറ് വീട്ടുകാരും കിണർ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞ് ശുചീകരിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. താത്കാലികമെന്നോണം ആറ് കുടുംബങ്ങള്‍ക്കും 20 ലിറ്റർ വീതം കുടിവെള്ളം ലഭ്യമാക്കുന്നുണ്ട്. പക്ഷെ കുളിക്കാനും അലക്കാനും ആവശ്യമായ വെള്ളം വീട്ടുകാർ സ്വന്തം നിലയ്ക്ക് പണം ചെലവഴിച്ച് പുറത്തുനിന്ന് വാങ്ങുകയാണ്. ശാസ്ത്രീയമായ രീതിയില്‍ പ്രദേശം എത്രയും വേഗം ശുചീകരിക്കണമെന്ന് പ്രദേശവാസിയായ എ സിറാജുദ്ദീൻ പ്രതികരിച്ചു. പെട്രോള്‍ പമ്പിലെ ടാങ്കിനകത്തും പൈപ്പ്ലൈനുകളിലും ലീക്കേജടക്കം പരിശോധനക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






