കൊച്ചി : കൊച്ചി തൃക്കാക്കരയിലെ ഭാരത് മാതാ കോളേജില്‍ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
ബിബിഎ വിദ്യാർത്ഥി ശ്രീഹരിക്കെതിരെയാണ് പരാതി ഉയര്‍ന്നത്. അശ്ലീല ഫോട്ടോകൾ ടെലഗ്രാമിലൂടെയും ഇൻസ്റ്റയിലൂടെയും പ്രചരിപ്പിച്ചു. പരാതി ഉയര്‍ന്നതിന് പിന്നാലെ കോളേജിൽ നിന്ന് ഇയാളെ പുറത്താക്കി. സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.
ശ്രീഹരിയുടെ ഫോണിൽ മോർഫിംഗ് ചിത്രങ്ങൾ കണ്ട് ബോധ്യപ്പെട്ടിരുന്നുവെന്നും ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചതെന്നും കോളേജ് പ്രിൻസിപ്പൽ ഡോ. സൗമ്യ പ്രതികരിച്ചു. കോളേജിന് ഒന്നാം തീയതിയാണ് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്. പൂർവ വിദ്യാർത്ഥി അധ്യാപികയ്ക്ക് വിവരം നൽകുകയായിരുന്നു. അടുത്ത ദിവസം തന്നെ മാനേജ്മെന്റ് പരാതി പരിശോധിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.
വിദ്യാര്‍ത്ഥിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കൂടുതൽ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തണമെന്നും ഡോ. സൗമ്യ ആവശ്യപ്പെട്ടു.






