വാഷിംഗ്ടണ്‍: യുഎസിലെ കാലിഫോർണിയയില്‍ കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യുവിന്റെ (40) മൃതദേഹം നാളെ സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പൊതുദർശനത്തിന് വയ്ക്കും.
അമേരിക്കൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ നാലുമണിവരെയാണ് പൊതുദർശനം. ആനിനൊപ്പം കൊല്ലപ്പെട്ട തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരിയുടെ (35) മൃതദേഹം ഫ്യൂനറല്‍ ഹോമിലേക്ക് ഇന്നലെ മാറ്റി. വിരലടയാള പരിശോധനകള്‍ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ ഫ്യൂനറല്‍ ഹോമിലേക്കു മാറ്റിയത്.
ആനിന്റെയും അഞ്ജനയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി മരണ സർട്ടിഫിക്കറ്റ്, എംബാം സർട്ടിഫിക്കറ്റ്, സാംക്രമിക രോഗങ്ങള്‍ ഇല്ലെന്ന സാക്ഷ്യപത്രം, പൊലീസ് സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമുണ്ട്. അതിനുള്ള നടപടികള്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ വിമാനത്തില്‍ കയറ്റാൻ ആവശ്യമായ രേഖകളെല്ലാം ലഭ്യമാക്കിയശേഷം മാത്രമേ ഇരുവരുടെയും ബന്ധുക്കള്‍ നാട്ടിലേക്കു തിരിക്കുകയുള്ളു.
അതേസമയം, കേസില്‍ അറസ്റ്റിലായ കോട്ടയം മൂന്നിലവ് തഴയ്ക്കവയല്‍ മാറാമറ്റം അനില ബേബിയെ (32) സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് കോടതിയില്‍ സമർപ്പിച്ചു. ആയുധം ഉപയോഗിച്ച് വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നു റിപ്പോർട്ടിലുണ്ട്. അതിക്രൂരമായാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും പൊലീസ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.






