തൃശൂര്‍: രാത്രിയില്‍ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണമായത് ലോറികള്‍ ഇടതുവശത്തേക്കുള്ള സിഗ്നലുകള്‍ മറച്ചു കിടന്നതെന്ന് റിപ്പോര്‍ട്ട്.
സംഭവ സ്ഥലത്ത് മൂന്ന് ലോറികള്‍ അടുപ്പിച്ച് നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ മതിയായ സൂചനാബോര്‍ഡുകളും ഉണ്ടായിരുന്നില്ല. കാര്‍ അമിതവേഗത്തിലായിരുന്നെന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അതിവേഗത്തില്‍ വന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കടിയിലേക്ക് കയറിപ്പോയി. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ ലോറി കുറച്ച് മുന്നോട്ട് നീക്കിയിട്ടാണ് കാര്‍ പുറത്തെടുത്തത്. അപകടത്തിനിരയായവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വിശ്വ, സൂര്യ, സന്തോഷ്, പ്രസന്ന, യുവസഞ്ജിത്, ജോഷ്വ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിണ്ടിഗല്‍ പിഎസ്എന്‍എ എന്‍ജിനീയറിങ്ങ് കോളജ് വിദ്യാര്‍ഥികളായ ഇവര്‍ കേരളത്തിലേക്ക് അവധിയാഘോഷിക്കാന്‍ എത്തിയതായിരുന്നു. എല്ലാവരും കാറിനുള്ളില്‍ തന്നെയായിരുന്നു. ആറ് പേര് സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
രണ്ട് പേര്‍ക്ക് ചെറിയ അനക്കം ഉണ്ടായിരുന്നു. അവരും ഹോസ്പിറ്റലില്‍ എത്തിച്ചതോടെ മരിച്ചെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ പറഞ്ഞു. അപകടം നടന്നത് രാത്രി 12 മണിയോടെയാണ്. ദേശീയപാത 66ല്‍ തൃശൂര്‍ പനമ്പിക്കുന്ന് സെന്ററില്‍ ആയിരുന്നു അപകടം.
ദേശീയപാതയില്‍ അലക്ഷ്യമായ പാര്‍ക്ക് ചെയ്ത ലോറിയിലാണ് കാര്‍ ഇടിച്ചത്. ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍, ഡിവൈഡറിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം. ഇടതുവശത്തേക്കുള്ള സിഗ്നല്‍ ബോര്‍ഡ് മറച്ചാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്. അവര്‍ ലോറി നിര്‍ത്തി ഉറങ്ങുകയായിരുന്നു. അപകടത്തിന് പിന്നാലെ ചരക്ക് ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള മൂന്ന് ലോറികളായിരുന്നു പാര്‍ക്ക് ചെയ്തിരുന്നത്. രണ്ടുലോറികള്‍ എടുത്തുമാറ്റി.






