കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ സംഭവത്തിൽ പ്രതികാര നടപടിയുമായി സർവകലാശാല അധികൃതർ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ ക്യാംപസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കി.
വൈസ് ചാൻസിലറുടെ ഉത്തരവിന്മേൽ വകുപ്പ് മേധാവിയുടേതാണ് നടപടി. രജിസ്ട്രാറുടെ പരാതിയിൽ അഭിനന്ദ് ഉൾപ്പെടെ നാല് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം പൊലീസ് കേസെടുത്തിരുന്നു. വിസി ഉൾപ്പെടെ ഉള്ളവരെ തടഞ്ഞു വെച്ചു എന്ന് പറഞ്ഞായിരുന്നു കേസ്.
എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ചുള്ള ഡിഎസ്യു മാഗസിൻ പ്രകാശനത്തിന് യൂണിവേഴ്സിറ്റി ഹാൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ വിസിയുടെ ചെമ്പറിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്. സംഘി പ്രതികാരമെന്നും അഭിനന്ദിനെ തിരിച്ചെടുക്കും വരെ പ്രതിഷേധം എന്നും എസ്എഫ്ഐ വ്യക്തമാക്കി.






