തൃശ്ശൂർ: അസുഖബാധിതയായ സഹോദരിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ മനംനൊന്ത് യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു.
മണിക്കൂറുകള്‍ക്കുള്ളില്‍ സഹോദരിയും മരണത്തിനു കീഴടങ്ങി. പുല്ലൂറ്റ് പിഡബ്ല്യു കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന കളത്തിപ്പറമ്പിൽ സുരേന്ദ്രന്റെയും സിന്ധുവിന്റെയും മക്കളായ സുമ(26), ശരത് (22) എന്നിവരാണു മരിച്ചത്.
തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശ്വാസകോശസംബന്ധമായ രോഗംമൂലം ഗുരുതരാവസ്ഥയിലായ സുമയുടെ സ്ഥിതിയറിഞ്ഞ ശരത് ആശുപത്രിയില്‍നിന്നു വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു.
ശരത് വീട്ടിലെത്തിയതിനെത്തുടർന്ന് പിതാവ് സുരേന്ദ്രൻ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ആശുപത്രിയിലേക്കു പോയപ്പോഴാണ് ശരത് തൂങ്ങിയത്. ശരത്തിനെ അന്വേഷിച്ചെത്തിയ കൂട്ടുകാരാണ് തൂങ്ങിയനിലയില്‍ കണ്ടത്. ഉടൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രാത്രി എട്ടരയോടെ സഹോദരി സുമയും മരണത്തിനു കീഴടങ്ങി.
കടലായി കാരുമാത്ര സ്വദേശികളായ കുടുംബം രണ്ടുവർഷം മുൻപാണ് പുല്ലറ്റ് താമസം തുടങ്ങിയത്.
സുമ ഇടപ്പള്ളിയില്‍ കംപ്യൂട്ടർ ലാബ് അധ്യാപികയാണ്. ശരത്തിന് പെരുമ്പാവൂരിൽ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്.
ശനിയാഴ്ച വൈകീട്ട് ഇരുവരുടെയും മൃതദേഹം ചാപ്പാറ നഗരസഭ ക്രിമറ്റോറിയത്തില്‍ സംസ്കരിച്ചു.






