കൊച്ചി: ആലുവ ചൂർണിക്കരയിലെ ഫ്ലാറ്റ് കോമ്പൗണ്ടില്‍ ഉപയോഗിക്കാതെ കിടന്നിരുന്ന കാറിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.
മണ്ണാർക്കാട് കല്ലടിക്കോട് സ്വദേശിനിയായ അനില തോമസിന്റെ മൃതദേഹമാണ് കാറിന്റെ പിൻസീറ്റില്‍ അഴുകിയ നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക അനുമാനം. മരിച്ച അനിലയ്ക്ക് 40-നും 50-നും ഇടയിലാണ് പ്രായമെന്ന് കരുതുന്നു.
കഴിഞ്ഞ മൂന്ന് മാസമായി ഫ്ലാറ്റില്‍ ഒറ്റയ്ക്കായിരുന്നു അനില താമസം. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരന്റെ ഉപയോഗിക്കാതെ കിടന്ന കാറിന്റെ പിൻസീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. റോഡ് ടാക്സ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് കാർ ഏറെ നാളായി പാർക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു.
അതിനാല്‍ ആരുടെയും ശ്രദ്ധ ഈ വാഹനത്തിലേക്ക് പോയിരുന്നില്ല. ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന ഇവർ മുൻപ് തിരുവനന്തപുരത്ത് ഐ.ടി മേഖലയിലാണ് ജോലി ചെയ്തിരുന്നതെന്ന് സമീപവാസികളോട് പറഞ്ഞിട്ടുണ്ടെന്ന് അയല്‍വാസികള്‍ വ്യക്തമാക്കുന്നു.
സംഭവം ആത്മഹത്യയാണോ അതോ മറ്റ് ദുരൂഹതകള്‍ ഉണ്ടോ എന്നത് ഇൻക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത് എന്നതിനാല്‍ ഇൻക്വസ്റ്റ് നടപടികള്‍ തുടർന്നുള്ള ദിവസമേ നടക്കൂ.
പോലീസ് കാറും പരിസരവും സുരക്ഷാ വലയത്തിലാക്കിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാകുന്നതുവരെ മൃതദേഹം കാറിനുള്ളില്‍ തന്നെയായിരിക്കും. അനില തോമസിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് ശക്തമാക്കിയിട്ടുണ്ട്.






