കോട്ടയം : വേമ്പനാട്ടുകായലിന് ഉള്‍ക്കൊള്ളാവുന്നത് 913 ജലയാനങ്ങളാണ്. എന്നാൽ നിലവില്‍ കായലിൽ സർവീസ് നടത്തുന്നത് 2263 ബോട്ടുകളാണ്. സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റ് നടത്തിയ പഠനത്തിലാണ് ബോട്ടുകളുടെ എണ്ണം രണ്ടര ഇരട്ടിയിലേറെയായെന്ന കണ്ടെത്തല്‍.
ഇത്തരത്തിൽ ബോട്ടുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ കായലിലെ ആവാസവ്യവസ്ഥ തകർത്ത് മലിനീകരണത്തിന് വഴിയൊരുക്കുന്നുവെന്നും കണ്ടെത്തലുണ്ട്. കായലില്‍ ജലയാത്രയ്ക്ക് അനുയോജ്യമായുള്ളത് 738 ചതുരശ്രകിലോമീറ്റർ ഭാഗമാണ്. സുരക്ഷിത യാത്രയ്ക്ക് ഒരു ജലയാനത്തിന് 0.809 ചതുരശ്ര കിലോമീറ്റർ വിസ്തൃതി വേണം. ഇതനുസരിച്ച് 461 ഹൗസ് ബോട്ടുകള്‍, 135 ശിക്കാര വള്ളങ്ങള്‍, 228 മോട്ടോർ ബോട്ടുകള്‍ എന്നിവയേ പാടുള്ളൂ.
ആലപ്പുഴ കോട്ടയം ഭാഗത്ത് 954 ഹൗസ്ബോട്ടുകളാണുള്ളത്. രണ്ടു ജില്ലകളിലായി 821 ഹൗസ്ബോട്ടുകള്‍, 241 ശിക്കാരവള്ളങ്ങള്‍, 404 മോട്ടോർ ബോട്ടുകള്‍ ഉള്‍പ്പെടെ രജിസ്റ്റർ ചെയ്ത ജലയാനങ്ങള്‍ 1625 ആണ്. കായല്‍ മലിനീകരണത്തിന് പ്രധാന കാരണങ്ങളിലൊന്ന് ബോട്ടുകളുടെ അനിയന്ത്രിതമായ വർദ്ധനവാണ്. ബോട്ടുകളില്‍ നിന്നുള്ള ശൗചാലയ മാലിന്യം വൻതോതിലാണ് കായലില്‍ കലരുന്നത്. കോളിഫോം ബാക്ടീരിയയുടെ അളവും വർദ്ധിച്ചു.
കൂടാതെ സഞ്ചാരികള്‍ ഉപയോഗിച്ച ശേഷം കായലില്‍ തള്ളുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ടണ്‍ കണക്കിനാണ് അടിത്തട്ടില്‍ നിറഞ്ഞു കിടക്കുന്നത്. ബോട്ടുകളില്‍ നിന്നുള്ള എണ്ണ കായലില്‍ പടരുന്നത് മത്സ്യസമ്പത്തിനെയും, കക്കയുടെ വളർച്ചയെയും ഗുരുതരമായി ബാധിക്കുന്നു.






