കോഴിക്കോട്: കനത്ത മഴയില്‍ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കക്കയം ഡാമില്‍ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 4.20 ന് കറിയാത്തും പാറയില്‍ സ്ഥാപിച്ച സൈറണ്‍ ടെസ്റ്റ് ചെയ്തു.
ജല നിരപ്പ് ഇനിയും ഉയർന്നാല്‍ ഡാം ഷട്ടർ ഉയർത്താനാണ് തീരുമാനം. ഡാമിലെ ജല നിരപ്പ് നിലവില്‍ 755.50 മീറ്റർ ആയി ഉയർന്നു. ഈ സാഹചര്യത്തിലാണ് ബ്ലു അലർട്ട് പ്രഖ്യാപിച്ചത്.
അതേസമയം, 24 മണിക്കൂറിനിടെ പെയ്ത അതിശക്തയിലാണ് സംസ്ഥാനത്തെ വിവിധ ഡാമുകളില്‍ ജലനിരപ്പ് ഉയർന്നത്.
ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ ഡാമുകളാണ് നിറഞ്ഞത്. ഇതോടെ കല്ലാർകുട്ടി ഡാമിന്റെ 5 ഷട്ടറുകളും തുറന്നു. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
അപകടനിലയിലെത്തിയതിനെ തുടർന്ന് കെഎസ്ഇബിയുടെ ലോവർ പെരിയാർ, പെരിങ്ങല്‍കുത്ത് ഡാമുകള്‍ക്കും റെഡ്അലർട്ട് നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ തിരുവനന്തപുരം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും രണ്ടു മുതല്‍ അഞ്ചു വരെയുള്ള ഷട്ടറുകളും ഉയർത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകളും ഉയർത്തി. പത്തനംതിട്ട ജില്ലയിലെ ഡാമുകളും തുറക്കേണ്ട സാഹചര്യമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.മൂഴിയാർ ഡാമിന്റെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.






