ഡൽഹി: സിജെപി സമരത്തിനിടെ ഒരുപാട് ചര്‍ച്ചയായ ഒന്നാണ് ബിറ്റ്ചാറ്റ് ആപ്പ്. സമരം അവസാനിച്ചെങ്കിലും, ആ പ്രതിഷേധ കാലയളവില്‍ ടെക് ലോകത്ത് വലിയ കൗതുകമായിരുന്നു ഈ ആപ്പ്.
ഇന്റർനെറ്റ് കണക്ഷനോ മൊബൈല്‍ നെറ്റ്വർക്കോ ഇല്ലാതെ തന്നെ സന്ദേശങ്ങള്‍ കൈമാറാൻ കഴിയുന്ന ജാക്ക് ഡോർസിയുടെ ബിറ്റ്ചാറ്റ് (Bitchat) എന്ന മെസേജിങ് ആപ്പാണ് ഇപ്പോള്‍ ടെക് ലോകത്തിന്റെ ശ്രദ്ധ നേടുന്നത്.
സാധാരണയായി വാട്ട്സ്ആപ്പ്, ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ ആപ്പുകള്‍ പ്രവർത്തിക്കാൻ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. എന്നാല്‍ ബിച്ചാറ്റിന്റെ പ്രവർത്തന രീതി വ്യത്യസ്തമാണ്. ബ്ലൂടൂത്ത് ലോ എനർജി (BLE) സാങ്കേതികവിദ്യ ഉപയോഗിച്ച് സമീപത്തുള്ള ഫോണുകളെ പരസ്പരം ബന്ധിപ്പിച്ചാണ് ഈ ആപ്പ് സന്ദേശങ്ങള്‍ കൈമാറുന്നത്. സിജെപി സമരത്തിനിടെ ചില മേഖലകളില്‍ മൊബൈല്‍ ഇന്റർനെറ്റ് സേവനങ്ങള്‍ നിയന്ത്രിച്ചതിന് പിന്നാലെയാണ് ഇത്തരം ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിങ് ആപ്പുകളെക്കുറിച്ചുള്ള ചർച്ചകള്‍ സജീവമായത്. പ്രതിഷേധക്കാർ ആശയവിനിമയം നിലനിർത്താൻ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ചോ എന്നത് സംബന്ധിച്ച് അന്വേഷണങ്ങള്‍ നടന്നതായി റിപ്പോർട്ടുകള്‍ വന്നിരുന്നു. ഈ സംഭവമാണ് ഇന്റർനെറ്റ് നിയന്ത്രണങ്ങള്‍ക്കിടയിലും പ്രവർത്തിക്കാൻ കഴിയുന്ന വികേന്ദ്രീകൃത ആശയവിനിമയ സാങ്കേതികവിദ്യകളിലേക്ക് ശ്രദ്ധ തിരിച്ചത്.
ബിച്ചാറ്റിന് പിന്നിലെ ആശയം വളരെ ലളിതമാണ്. ഒരു ഫോണില്‍ നിന്ന് അയക്കുന്ന സന്ദേശം അടുത്തുള്ള മറ്റൊരു ഫോണിലേക്ക് ബ്ലൂടൂത്ത് വഴി കൈമാറുന്നു. പിന്നീട് ആ ഫോണ്‍ മറ്റൊരു ഉപകരണത്തിലേക്ക് സന്ദേശം കൈമാറും. ഇങ്ങനെ നിരവധി ഫോണുകള്‍ ചേർന്ന് ഒരു ചെറിയ നെറ്റ്വർക്ക് രൂപപ്പെടുമ്പോള്‍ സന്ദേശങ്ങള്‍ കൂടുതല്‍ ദൂരത്തേക്ക് എത്തിക്കാൻ കഴിയും.
കേന്ദ്രീകൃത സെർവറുകളെ ആശ്രയിക്കാത്തതിനാല്‍ സാധാരണ മെസേജിങ് ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. അക്കൗണ്ട് സൃഷ്ടിക്കുകയോ ഫോണ്‍ നമ്പർ നല്‍കുകയോ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുകയോ ചെയ്യേണ്ടതില്ലെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ദുരന്ത മേഖലകള്‍, പ്രകൃതി ദുരന്ത സമയങ്ങള്‍, നെറ്റ്വർക്ക് ലഭ്യമല്ലാത്ത പ്രദേശങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇത്തരം സാങ്കേതികവിദ്യകള്‍ക്ക് വലിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
സിജെപി സമരം അവസാനിച്ചെങ്കിലും ആ കാലയളവില്‍ ശ്രദ്ധ നേടിയ ബിച്ചാറ്റ് പോലുള്ള ആപ്പുകള്‍ ഒരു വലിയ സാങ്കേതിക ചോദ്യമാണ് ഉയർത്തുന്നത്. ഇന്റർനെറ്റ് ഇല്ലാത്ത സാഹചര്യത്തിലും മനുഷ്യരെ ബന്ധിപ്പിക്കാൻ കഴിയുന്ന സംവിധാനങ്ങള്‍ ഭാവിയില്‍ എത്രത്തോളം പ്രാധാന്യമാകും എന്നതാണ് ആ ചോദ്യം. ഒരിക്കല്‍ വൈദ്യുതി മുടങ്ങിയാലും പ്രവർത്തിച്ചിരുന്ന റേഡിയോ പോലുള്ള സാങ്കേതികവിദ്യകള്‍ക്ക് സമാനമായി, ഇന്റർനെറ്റിനെ ആശ്രയിക്കാത്ത ഡിജിറ്റല്‍ ആശയവിനിമയ സംവിധാനങ്ങള്‍ ഭാവിയില്‍ ദുരന്തനിവാരണം മുതല്‍ ദൈനംദിന ആശയവിനിമയം വരെ നിരവധി മേഖലകളില്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ട്.






