ആലപ്പുഴ: കരുവാറ്റ മാടപ്പുരയ്ക്കല്‍ പടീറ്റതില്‍ താമസിച്ചിരുന്ന ശിവൻകുട്ടി എന്ന 67കാരന്റെ കൊലപാതകത്തിനു പിന്നില്‍ പേരക്കുട്ടി തന്നെയെന്ന സംശയത്തിലേക്ക് പോലീസിനെ എത്തിച്ചത് പെണ്‍കുട്ടിയുടെ സംശയകരമായ പെരുമാറ്റം.
ശിവൻകുട്ടി കൊല്ലപ്പെട്ടുകിടക്കുമ്പോഴും രാവിലെ ഓണപ്പരീക്ഷയ്ക്ക് പോകണമെന്ന വാശിയിലായിരുന്നു പെണ്‍കുട്ടി. സ്ഥലത്തു നിന്ന് മാറി നില്ക്കാൻ പെണ്‍കുട്ടി ശ്രമിക്കുകയാണെന്ന് പോലീസ് ഇതില്‍ നിന്ന് മനസ്സിലാക്കി. ഇന്ന് രാവിലെ വന്ന റിപ്പോർട്ടുകളില്‍, പെണ്‍കുട്ടി ട്യൂഷൻ കഴിഞ്ഞ് വന്നപ്പോള്‍ വീട് പൂട്ടിയതായി കണ്ടുവെന്നും, അയല്‍വാസികളെ വിളിച്ചുവെന്നുമായിരുന്നു വിവരം ലഭിച്ചത്. പെണ്കുട്ടിയിലേക്ക് ആ സമയത്ത് അന്വേഷണം എത്തിയിരുന്നില്ല.
ശിവൻകുട്ടിയുടെ വീട്ടില്‍ എല്ലാ മുറികളും അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. കൊലയാളികള്‍ എല്ലാ മുറിയിലും അരിച്ചുപെറുക്കി സ്വർണവും മറ്റും കവർന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മുറി മാത്രം അലങ്കോലപ്പെട്ടിരുന്നില്ല. ഇതിനു കാരണം വീഡിയോ കോളില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി നല്കിയ നിർദ്ദേശങ്ങളായിരിക്കാം എന്ന് പോലീസ് അനുമാനിച്ചു.
ശിവൻകുട്ടി വീട്ടില്‍ ഒറ്റയ്ക്കായതിന്റെ കാരണമാണ് പോലീസ് ആദ്യം അന്വേഷിച്ചത്. ശിവൻകുട്ടിയുടെ ഭാര്യയും മകളും പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നെങ്കിലും വീട്ടില്‍ ശിവൻകുട്ടിയും കൊച്ചുമകളും ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ അന്നേദിവസം കൊച്ചുമകള്‍ വീട്ടില്‍ ഇല്ലാതിരുന്നത് പോലീസില്‍ സംശയമുണർത്തി. കാരണം അന്വേഷിച്ചപ്പോള്‍ കൊച്ചുമകള്‍ നല്കിയ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് കണ്ടെത്തി.
പെണ്‍കുട്ടിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താമെന്ന ധാരണയില്‍ പോലീസ് എത്തുന്നത് മൊഴികളിലെ വൈരുദ്ധ്യമായിരുന്നു. ഫോണിലെ അസാധാരണമെന്ന് തോന്നിയ കോണ്ടാക്ടുകളുമായുള്ള ബന്ധം ചോദ്യം ചെയ്യലില്‍ ഉന്നയിച്ചു. ഇതില്‍ പെണ്‍കുട്ടി പതറി. തുടര്‍ന്ന് ലഭിച്ച ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കൊലപാതകം നടത്തിയ മറ്റ് പ്രതികളെ പൊലീസ് പിടികൂടി.
മുത്തച്ഛൻ പെണ്‍കുട്ടിയുടെ സൗഹൃദങ്ങളെ ചോദ്യം ചെയ്തിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇത് പെണ്‍കുട്ടിയില്‍ പകയുണ്ടാക്കി. രണ്ട് വർഷമായി കരുവാറ്റയില്‍ താമസിക്കുന്നുവെങ്കിലും കുടുംബത്തിന് അയല്‍വാസികളുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല.






