കണ്ണൂർ : കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ എസ്എഫ്ഐ നേതാവ് കെ നവനീതിനെതിരെ നടപടി. നവനീതിനെ പാർട്ടിയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കിയതാണെന്ന് സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു. പാർട്ടിയോ പാർട്ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തികളോ നവനീതിന് ഒരു തരത്തിലുള്ള സഹായവും ചെയ്ത് കൊടുത്തിട്ടില്ലെന്നും ലോക്കൽ കമ്മിറ്റി അറിയിച്ചു.
നവനീതിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതരമായ അച്ചടക്ക ലംഘനാമാണ്. കഴിഞ്ഞ 20നാണ് നവനീത് മൊബൈലിൽ കുളിമുറി ദൃശ്യം പകർത്തിയത്. 21ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. അന്നു തന്നെ ബാലസംഘം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയും എസ്എഫ്ഐ ഏരിയ കമ്മിറ്റിയും അടിയന്തര ഓൺലൈൻ യോഗം ചേർന്ന് ഇയാളെ പുറത്താക്കിയെന്നും 22ന് ബ്രാഞ്ച് യോഗം ചേർന്ന് സിപിഎമ്മിൽ നിന്ന് പുറത്താക്കിയെന്നും ലോക്കൽ കമ്മിറ്റി അറിയിച്ചു.
പാർട്ടി ഇയാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന എതിരാളികളുടെ പ്രചാരണം അസംബന്ധമാണെന്നും സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20ന് യുവതി വീട്ടിൽ കുളിക്കുമ്പോഴാണ് എസ്എഫ്ഐ നേതാവ് ശുചിമുറിയുടെ വിടവിലൂടെ മൊബൈൽ കയറ്റി വിഡിയോ പകർത്തിയത്. എന്നാൽ വെളിച്ചക്കുറവിൽ മൊബൈലിന്റെ ഫ്ലാഷ് തനിയെ ഓണായതോടെ യുവതി ഫോൺ കാണുകയും ബഹളം വയ്ക്കുകയുമായിരുന്നു. തുടർന്ന് മൊബൈലിൽ നിന്ന് ദൃശ്യങ്ങൾ പ്രതി മായ്ച്ചുകളഞ്ഞു.






