പാലക്കാട്: വാളയാറിൽ ചാവടിപ്പാറ പുതുപ്പതിയിൽ തീവണ്ടിയിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടം.
മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് തീവണ്ടിയാണ് തട്ടിയത്. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.ട്രെയിൻ ഇടിച്ച ശേഷം50 മീറ്ററോളം ആനകളുടെ ജഡo ട്രാക്കിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയ നിലയിലായിരുന്നു.
എൻജിന് അടിയിൽ ആനകളുടെ ജഡം കുടുങ്ങി. കേരളത്തിലെയും തമിഴ്നാട്ടിലെയും വനം വകുപ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി.
വാളയാർ സെക്ഷനു കീഴിലാണ് ഈ മേഖല ഉൾപ്പെടുന്നത്. ഈ മേഖലയിലെ റെയിൽ ഫെൻസിങ് നിർമാണം പുരോഗമിക്കുകയാണ്. വനമേഖലയിൽ ട്രെയിൻ വേഗം കുറവായതിനാലാണ് പാളം തെറ്റാതിരുന്നതും വലിയ ദുരന്തം ഒഴിവായതും.
വാളയാർ റേഞ്ച് ഓഫിസർ ആർ.എസ്. പ്രവീണിൻ്റെ നേതൃത്വത്തിലുള്ള വന വകുപ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തി.
മാസങ്ങൾക്ക് മുൻപ് വാളയാർ മാൻ പാർക്കിനു പിൻവശത്തും ആന ട്രെയിനിൽ തട്ടി ചരിഞ്ഞിരുന്നു. ഡിആർഎം മധുകർ റൗത്ത് ഉൾപ്പെടെയുള്ള റെയിൽവേ ഉന്നത ഉദ്യോഗസ്ഥ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.






