കോട്ടയം : നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ തെരുവുവിളക്കുകൾ മിഴിയടച്ചിട്ടു രണ്ടാഴ്ചയായി.
മേൽപ്പാലത്തിന്റെ ഇരുവശവും പരസ്യബോർഡുകളും അതിലെല്ലാം വിളക്കുകളുമുണ്ട്. പക്ഷേ, അതൊന്നും ഇപ്പോൾ പ്രകാശിക്കില്ല. റെയിൽവേ സ്റ്റേഷൻ തൊട്ടടുത്തായതിനാൽ അർധരാത്രിയും പുലർച്ചെയുമെല്ലാം അങ്ങോട്ടുപോകാനും വരാനും യാത്രക്കാർ എപ്പോഴുമുണ്ടാകും.
രാത്രി ഇടവിട്ട് എപ്പോഴും ബസ് കിട്ടണമെന്നില്ല. ഇരുട്ടായതിനാൽ ബസ് കാത്ത് നിൽക്കുന്നവരെ ഡ്രൈവർമാർ കണ്ടില്ലെന്നും വരാം. പലരും മൊബൈൽഫോൺ ഓണാക്കിയാണ് ഡ്രൈവറുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്.
ദീർഘദൂര ബസിനായുള്ള കാത്തുനിൽപ്പ് ചിലപ്പോൾ മിനിറ്റുകളോളം നീളാം. ഈ നേരമത്രെയും ഇരുട്ടത്ത് നിൽക്കേണ്ടിവരും. വാഹനങ്ങൾ കടന്നുപോകുമ്പോഴുണ്ടാകുന്ന വെട്ടം മാത്രമേ ഇവിടെയുള്ളൂ.
അസമയത്ത് വാഹനംകാത്തുനിൽക്കുന്ന യാത്രക്കാരെ ഇതുവഴി പോകുന്നവർ സംശയത്തോടെയാണ് നോക്കുന്നത്. വെളിച്ചമുണ്ടെങ്കിൽ ആളുകളുടെ ഈ മനോഭാവത്തിന് മാറ്റംവന്നേനെയെന്ന് യാത്രികർ പറയുന്നു.
സ്ത്രീപുരുഷ ഭേദമെന്യേ ഏവരും ഇതനുഭവിക്കുന്നുണ്ട്. രാത്രി ബസ് കാത്തുനിൽക്കുന്നവരെ ചോദ്യം ചെയ്യാൻ പോലീസുമുണ്ട്. ഇരുട്ടിൽനിൽക്കുന്നതെന്താണ് എന്നാണ് ചോദ്യം.
റെയിൽവേ ഗുഡ്ഷെഡ് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ വെളിച്ചം മേൽപ്പാലത്തിന്റെ തുടക്കഭാഗത്ത് കിട്ടും. ഇവിടെ മരമുള്ളതുകൊണ്ട് റോഡിലേക്ക് വെളിച്ചം കിട്ടില്ല. അതിനാൽ കാത്തിരിപ്പുകേന്ദ്രവും ഇരുട്ടിലാകും.
നേരത്തെ രാത്രി 12-വരെയാണ് മേൽപ്പാലത്തിൽ വെളിച്ചമുണ്ടായിരുന്നത്. ടൈമർ വെച്ചതിനാൽ കൃത്യമായി വെളിച്ചമില്ലാതാകും.






