കോട്ടയം: ഇന്ധനവില കുതിച്ചുയരുന്നതും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും മൂലം ജീവിതം വഴിമുട്ടിയ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ആശ്വാസമേകാൻ മിനിമം ചാർജ് അടിയന്തരമായി വർധിപ്പിക്കണമെന്ന് ഓട്ടോ സ്നേഹ കൂട്ടായ്മ (എ.എസ്.കെ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഓട്ടോറിക്ഷ മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പെട്രോൾ, ഡീസൽ, സി.എൻ.ജി വിലയിലുണ്ടായ തുടർച്ചയായ വർധനവും സ്പെയർ പാർട്സുകളുടെ കൂടിയ വിലയും ഇൻഷുറൻസ് തുകയിലുള്ള വർധനവും കാരണം ദിനംപ്രതിയുള്ള ഓട്ടോ സർവീസ് സാമ്പത്തിക നഷ്ടത്തിലാണ് കലാശിക്കുന്നത്.
അധ്വാനത്തിന് അനുസരിച്ചുള്ള വരുമാനം ലഭിക്കാത്തതിനാൽ കുടുംബം പുലർത്താനും വാഹന വായ്പ തിരിച്ചടയ്ക്കാനും തൊഴിലാളികൾ പ്രയാസപ്പെടുകയാണ്.
നിലവിലെ നിരക്കിൽ സർവീസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് സംഘടന പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഈ മാസം 27-ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ രണ്ടാംഘട്ട ശക്തമായ സമരപരിപാടികൾ പ്രഖ്യാപിക്കും.
സംസ്ഥാന പ്രസിഡന്റ് സുശാന്ത് വടകരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സന്തോഷ് കോട്ടയം, ഭാരവാഹികളായ കുഞ്ഞുമോൻ ആലുവ, ജോഷി കോട്ടയം, അനീഷ് തലയോലപ്പറമ്പ്, സന്തോഷ് മുണ്ടക്കയം സുരേഷ് പാലക്കാട് സജു ജോണി തിരുവനന്തപുരം തുടങ്ങിയവർ സംസാരിച്ചു.






