മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ഇരുപത്തെട്ടുകാരിയായ യുവതി അറുപത്തേഴുകാരനായ ഭർതൃപിതാവിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി.
ഗുരുതരമായി പരിക്കേറ്റ 67-കാരനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
മുസഫർനഗർ ജില്ലയിലെ ബുധാന മേഖലയിലെ സഫിപൂർ പട്ടിയിലായിരുന്നു സംഭവം. ഭർത്താവ് ഹരിയാനയില്‍ വാടക ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്നതിനാല്‍ വീട്ടിലില്ലാത്ത സമയങ്ങളില്‍ ഭർതൃപിതാവ് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതി പൊലീസിന് നല്കിയ മൊഴി.
കഴിഞ്ഞ രണ്ട് വർഷമായി ഇയാള്‍ ബലാത്സംഗം ചെയ്തുവരികയായിരുന്നുവെന്നും യുവതി ആരോപിച്ചു. രണ്ട് ചെറിയ മക്കളും ഭർതൃപിതാവും ഉള്‍പ്പെടുന്ന വീട്ടിലായിരുന്നു യുവതിയുടെ താമസം. പീഡനത്തെക്കുറിച്ച് പലതവണ അയല്‍വാസികളോട് പറഞ്ഞിരുന്നെങ്കിലും ആരും സഹായിച്ചില്ലെന്നും അവർ മൊഴി നല്കി.
യുവതി നേരത്തെ വീട്ടില്‍ പീഡനം അനുഭവിക്കുന്നതായി പറഞ്ഞിരുന്നതായി അയല്‍വാസിയായ നസ്രയും പൊലീസിനോട് വ്യക്തമാക്കി. എന്നാല്‍ കുടുംബം മറ്റുള്ളവരില്‍ നിന്ന് അകന്നാണ് കഴിഞ്ഞിരുന്നതെന്നും വീടിനുള്ളില്‍ യഥാർത്ഥത്തില്‍ എന്താണ് സംഭവിച്ചിരുന്നതെന്ന് അറിയില്ലെന്നുമാണ് മറ്റ് അയല്‍വാസികളുടെ പ്രതികരണം. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വിശദമായി അന്വേഷിച്ചുവരികയാണെന്ന് സർക്കിള്‍ ഓഫീസർ ഗജേന്ദ്ര പാല് സിംഗ് അറിയിച്ചു. ഇരുവിഭാഗത്തുനിന്നും ഇതുവരെ രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.






