ചെന്നൈ : വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് ഓഫറിന്റെ ഭാഗമായി കടയ്ക്ക് മുന്നില്‍ ബിരിയാണി കഴിക്കുന്ന ഗണപതിയുടെ ചിത്രം സ്ഥാപിച്ച കടയുടമ അറസ്റ്റില്‍. തിരുനെല്‍വേലിയിലാണ് സംഭവം. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കടയുടമ ജയന്തിനെ (30) പൊലീസ് അറസ്റ്റ് ചെയ്തത്.
ഗണപതിയുടെ ചിത്രം മോശമായ രീതിയില്‍ ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടി ശെല്‍വരാജ് എന്നയാളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. വിനായക ചതുർത്ഥി ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും ജയന്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ജയന്തിന്റെ ഉടമസ്ഥതിലുള്ള ബിരിയാണിക്കടയ്ക്ക് മുന്നിലാണ് ഗണപതി ചിക്കൻ ബിരിയാണി കഴിക്കുന്ന തരത്തിലുള്ള ബാനർ സ്ഥാപിച്ചിരുന്നത്. വിനായക ചതുർത്ഥി പ്രമാണിച്ച് 'അറബിക് സ്റ്റൈല്‍ 65 ബിരിയാണി 99 രൂപയ്ക്ക്' എന്നതായിരുന്നു ബാനറിലെ വാചകം. ഓഫർ ഞായറും തിങ്കളും മാത്രമേ ഉണ്ടാകുകയുള്ളൂവെന്നതും ബാനറില്‍ ചേർത്തിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ബാനറിന്റെ ചിത്രം പ്രചരിച്ചതിന് പിന്നാലെ പൊലീസിലും പരാതിയെത്തി. തുടർന്ന് അന്വേഷണ വിധേയമായി ജയന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തമിഴ്നാട്ടിലുടനീളം വിനായകചതുർത്ഥി ആഘോഷങ്ങള്‍ വിപുലമായാണ് നടന്നത്. ചെന്നൈയില്‍ മാത്രം പൊതുവിടങ്ങളില്‍ 5,501 ഗണപതി വിഗ്രഹങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ മാസം 19, 20 തീയതികളിലാണ് ഗണപതി വിഗ്രഹങ്ങളുടെ നിമജ്ജന ഘോഷയാത്ര നടക്കുന്നത്.






