കണ്ണൂർ: പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി കണ്ണൂരില്‍ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തല്‍. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്.
സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നല്‍കിയത് എന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അതേസമയം, അർജുൻ ആയെങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോർട്ട് പൊലീസ് ഈ ആഴ്ചക്കുള്ളില്‍ നല്‍കും. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ മുഖേന കണ്ണൂർ ജില്ലാ കളക്ടർക്കാണ് കേസ് ഹിസ്റ്ററി റിപ്പോർട്ട് നല്‍കുക. ജില്ലാ കളക്ടർ ആകും റിപ്പോർട്ടിന്മേല് അന്തിമ തീരുമാനം എടുക്കുന്നത്.
ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷൻ ഗ്രിപ്പ് സംസ്ഥാനത്ത് തുടരുകയാണ്. ഗുണ്ടകളെ നിരീക്ഷിക്കുന്നതോടൊപ്പം ഇവർക്കുള്ള സാമ്പത്തിക സഹായവും പൊലിസ് പരിശോധിക്കുകയാണ്.
ഗുണ്ടകള്‍ക്കെതിരായ നടപടിയെ കുറിച്ച് വിശദാംശങ്ങള്‍ ഓരോ ദിവസവും പുറത്തേക്ക് വിടേണ്ടതില്ലെന്നാണ് ജില്ലാ പൊലിസ് മേധാവിമാർക്ക് നല്‍കിയിരിക്കുന്ന നിർദേശം. രഹസ്യമായി നീക്കങ്ങള്‍ നടത്തണെമെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദേശം നല്‍കിയിരിക്കുന്നത്.






