കണ്ണൂർ: പോലീസിനെ വെല്ലുവിളിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ട് ഒളിവിലിരുന്ന അർജുൻ ആയങ്കിയെ പോലീസ് കോടതിയിൽ ഹാജരാക്കി
റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അർജുൻ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റും. പ്രതി ഭാഗം ജാമ്യപേക്ഷ നല്‍കിയിരുന്നില്ല.
പുലർച്ചെ അഭിഭാഷകയെ കാണാനെത്തിയപ്പോഴാണ് കണ്ണൂർ ടൗണിലെ അപ്പാർട്ട്മെന്റിന് സമീപത്ത് വെച്ച് അർജുനെ പോലീസ് സാഹസികമായി പിടികൂടിയത്. അർജുന്റെ രണ്ട് കൂട്ടാളികളെ വളപട്ടണം പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. അതേസമയം, അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ പോലീസ് ഊർജ്ജിതമാക്കി.
ഇയാള്‍ക്കെതിരെ കാപ്പ ചുമത്താനുള്ള റിപ്പോർട്ട് ഉടൻ തന്നെ ജില്ലാ കളക്ടർക്ക് സമർപ്പിക്കും. അർജുൻ കൊടും ക്രിമിനലാണെന്നും 2014 മുതല്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്ന വ്യക്തിയാണെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. അർജുനെതിരെ രണ്ട് വധശ്രമക്കേസുകള്‍, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ അതീവ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയ കേസുകളുണ്ട്.
വളപട്ടണം പോലീസ് സ്റ്റേഷനില്‍ മാത്രം 12 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. പുതിയ കേസുകള്‍ ഉള്‍പ്പെടെ ആകെ 23 കേസുകളില്‍ അർജുൻ പ്രതിയാണെന്ന് പോലീസ് റിപ്പോർട്ടില്‍ പറയുന്നു. തളിപ്പറമ്പിലെ അപ്പാർട്ട്മെന്റില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അർജുൻ, പോലീസ് ഒളിത്താവളം മനസ്സിലാക്കിയെന്ന് സംശയിച്ച് ഓട്ടോയില്‍ പയ്യന്നൂർ ഭാഗത്തേക്ക് കടക്കുകയായിരുന്നു. യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്ന് സുഹൃത്തിനെ വിളിച്ച് വരുത്തിയാണ് കാറില്‍ കണ്ണൂർ ടൗണിലേക്ക് എത്തിയത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തു.
കൃത്യമായ വിവരം നല്കി പ്രതിയെ പിടികൂടാൻ സഹായിച്ച ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കും. ഒരു വ്യക്തി പാരിതോഷികം നല്കാൻ തയ്യാറായ വിവരം മന്ത്രി രമേശ് ചെന്നിത്തലയാണ് മാധ്യമങ്ങളെ അറിയിച്ചത്.
താൻ ഒളിവിലിരിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടത് എറണാകുളത്തുനിന്ന് കൂടെവന്ന സുഹൃത്ത് പ്രണവാണെന്ന് അർജുൻ ആയങ്കി പോലീസിന് മൊഴി നല്കി. തളിപ്പറമ്പില്‍ നിന്ന് ഇന്നലെയാണ് പ്രണവ് മാറിയതെന്നും ഇയാള്‍ പറഞ്ഞു. അർജുന്റെ കൈവശമുണ്ടായിരുന്ന ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ ഫോണില്‍ നിന്നാണോ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ഇട്ടതെന്ന് സൈബർ പോലീസ് പരിശോധിച്ചുവരികയാണ്.






