തൃശൂർ : ബംഗ നോവലിനുള്ള അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്കാരം ഡോ. സി ഗണേഷ് ഏറ്റുവാങ്ങി. തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പുരസ്കാരം സമ്മാനിച്ചത്. ചടങ്ങിൽ ഡോ. പി സരസ്വതി അദ്ധ്യക്ഷത വഹിച്ചു.
സാഹിത്യത്തിന് ഇടത് വലത് ഭേദം ഇല്ലെന്നും സത്യത്തിന്റെ നേർവര മാത്രമേ ഉള്ളൂ എന്നും സ്പീക്കർ പറഞ്ഞു. എഴുത്തിലെ പുതുനാമ്പുകളെ കണ്ടെത്താൻ ഷംസുദ്ദീൻ നടത്തിയ ശ്രമം അഭിനന്ദനാർഹമാണ്. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത പേരാണ് അങ്കണം ഷംസുദ്ദീൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഷംസുദ്ദീനും അദ്ദേഹത്തിൻറെ പത്നി ഡോ. സരസ്വതിയും കേരളത്തിലെ മതേതര ജീവിതത്തിന്റെ പ്രതിനിധികൾ ആണെന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ ശ്രീകുമാർ സ്വാഗതം പറഞ്ഞു. തൃശൂർ എംഎൽഎ രാജൻ ജെ പല്ലൻ മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രശസ്ത സാഹിത്യകാരൻ വൈശാഖനുള്ള വിശിഷ്ട സേവാ പുരസ്കാരവും ഇതര മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു. അശോകൻ ചരുവിൽ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. പിവി കൃഷ്ണൻ നായർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.
78ആം വയസ്സിൽ ആത്മഹത്യ ചെയ്ത ബംഗാളിലെ പ്രമുഖ നക്സലൈറ്റ് ആയിരുന്ന കനു സന്യാലിന്റെ ജീവിതം പറയുന്ന നോവലാണ് ബംഗ. ഈ നോവലിന് ഇതിനു മുൻപ് തിലകൻ സ്മാരക പുരസ്കാരം, സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്കാരം, നമ്പീശൻ മാസ്റ്റർ സ്മാരക പുരസ്കാരം, ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.






