തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താൻ സ്ഥാപിച്ച നിർമ്മിത ബുദ്ധി ക്യാമറകളുടെ പ്രവർത്തനം കെല്‍ട്രോണ്‍ താല്‍ക്കാലികമായി നിർത്തിവെച്ചു.
സർക്കാരില്‍ നിന്ന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വൈകുന്നതാണ് പദ്ധതിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കെല്‍ട്രോണിന് ഏകദേശം 60 കോടിയോളം രൂപയാണ് സർക്കാർ നല്‍കാനുള്ളത്. മാസങ്ങളായി ഗഡുക്കള്‍ മുടങ്ങിയതോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് കെല്‍ട്രോണ്‍.
ധനസഹായം ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ വിവിധ കണ്ട്രോള് റൂമുകളിലേക്കുള്ള ഇന്റർനെറ്റ് സേവനദാതാക്കള്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു. ഇതിനുപുറമെ, ജീവനക്കാർക്ക് ശമ്പളം നല്കാൻ സാധിക്കാതെ വന്നതോടെ പദ്ധതിക്കായി നിയമിച്ചിരുന്ന നിരവധി കരാർ ജീവനക്കാരെ കെല്‍ട്രോണ്‍ പിരിച്ചുവിട്ടു. ക്യാമറ ദൃശ്യങ്ങള്‍ കണ്ട്രോള് റൂമുകളിലേക്ക് എത്താതായതോടെ നിയമലംഘനങ്ങള്‍ കണ്ടെത്താനും ചലാൻ അയക്കാനുമുള്ള നടപടികള്‍ പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. കുടിശ്ശിക തുക സർക്കാർ അടിയന്തരമായി അനുവദിച്ചാല്‍ മാത്രമേ സേവനങ്ങള്‍ പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്നാണ് കെല്‍ട്രോണ്‍ അധികൃതർ വ്യക്തമാക്കുന്നത്.






