തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി മുൻകൂട്ടിക്കണ്ട് നേരിടുന്നതിൽ കെ.എസ്.ഇ.ബി.ക്ക് വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രിയുടെ വിമർശനം.
ഇടുക്കിയിൽ 130 മെഗാവാട്ടിന്റെ ഒരു ജനറേറ്റർ അറ്റകുറ്റപ്പണിക്കായി നിർത്തിവെച്ചത് ഉടൻ പ്രവർത്തനക്ഷമമാക്കാൻ നിർേദശം നൽകിയതായും മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ അറിയിച്ചു.
വാർഷിക അറ്റകുറ്റപ്പണി ഒഴിവാക്കാനാകാത്തതിനാലാണ് ജനറേറ്റർ പ്രവർത്തനം നിർത്തിയതെന്ന് റിപ്പോർട്ട് ലഭിച്ചതായി മന്ത്രി സണ്ണിജോസഫ് വിശദീകരിച്ചു.
കെ.സി. വേണുഗോപാലിന്റെ ഇടപെടലിന്റെ ഫലമായി ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് വാഗ്ദാനം ചെയ്തെങ്കിലും അത് വേണ്ടവിധം പ്രയോജനപ്പെടുത്താനാവില്ലെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.
രാത്രിയിലേക്ക് 80 മെഗാവാട്ട് മാത്രമാണ് അവിടെ നിന്ന് ലഭിക്കുക. 13.50 രൂപ വില നൽകുകയും വേണം. കൂടുതൽ വൈദ്യുതി ലഭ്യമാക്കാനാവുന്ന ദീർഘകാല കരാർ പരിഗണയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്ത പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കും. പവർകട്ട് ഒരാഴ്ചകൊണ്ട് പൂർണമായി ഒഴിവാക്കാനാണ് നോക്കുന്നത്. സ്റ്റോറേജ് സംവിധാനം ഉറപ്പാക്കി പുതിയ വൈദ്യുതി നയം സർക്കാർ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.






