ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് വന്ദേമാതരം വിവാദം കടുക്കുന്നു. എഐസിസി ആസ്ഥാനത്തെ വന്ദേമാതര ആലാപന വിവാദത്തിൽ, സോണിയാ ഗാന്ധിയെ പ്രതിഷേധമറിയിച്ച് വന്ദേമാതരത്തിന്റെ രചയിതാവ് ബങ്കിംചന്ദ്ര ചാറ്റർജിയുടെ കുടുംബം. സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാളിലെ ബിജെപി എംപി കൂടിയായ സുമിത്രോ ചാറ്റർജി കത്തെഴുതി.
സംഭവം നിർഭാഗ്യകരമാണെന്നും ബംഗാൾ ജനതക്ക് കടുത്ത അപമാനമായെന്നും കത്തിൽ പറയുന്നു. വന്ദേ മാതരത്തെ ദേശഭക്തിയുള്ളവർ അപമാനിക്കില്ലെന്ന് ബിജെപി പറഞ്ഞു. വിവാദത്തിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മാപ്പു പറയണമെന്ന് ബിജെപി ആവർത്തിച്ചു. എഐസിസി ആസ്ഥാനത്ത് വന്ദേ മാതരത്തെ അപമാനിച്ചുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചു.
നക്സൽ ആശയങ്ങൾ തലയിൽ കൊണ്ടു നടക്കുന്നവരാണ് ഇത് ചെയ്യുന്നത്. വന്ദേമാതരത്തിൽ കടുത്ത അസ്വസ്ഥത കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിക്കുന്നു. നമ്മൾ വന്ദേമാതരം ചൊല്ലേണ്ടതില്ല എന്നാണ് ചടങ്ങിന് ശേഷം രാഹുൽ ഗാന്ധി പറഞ്ഞതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ വന്ദേ മാതരം ആലപിച്ചില്ലെന്നും വന്ദേ മാതരത്തെ അപമാനിക്കുന്നത് കുറ്റകരമാണെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു.
രാഹുലിൻ്റെയും സോണിയയുടെയും ഹൃദയം ഇന്ത്യക്കു വേണ്ടിയല്ല തുടിക്കുന്നത്. ഗാന്ധി കുടുംബത്തിന് മാത്രമാണ് വന്ദേമാതരത്തിൽ പ്രശ്നമുള്ളത്. രാജ്യസ്നേഹം ഇല്ല എന്നതിൻ്റെ തെളിവാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു.






