ഇടുക്കി : അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ പട്ടിണി സമരത്തില്‍. മണ്ണിടിച്ചില്‍ ദുരന്തബാധിതരുടെ സമരം 29ആം ദിവസത്തിലേക്ക് കടന്നു. തങ്ങള്‍ക്ക് നേരെയുള്ള ഭരണകൂട അവഗണനയ്ക്കെതിരെയാണ് പട്ടിണി സമരമെന്ന് സമരസമിതി പറയുന്നു. ഗർഭിണി അടക്കമുള്ള ദുരന്ത ബാധിതരാണ് പട്ടിണി സമരത്തിലേർപ്പെട്ടിരിക്കുന്നത്. അടിമാലി പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലാണ് ഇപ്പേള്‍ പട്ടിണി സമരം നടക്കുന്നത്. കുട്ടികള്‍ മുതല്‍ വയോധികര്‍ വരെയുള്ള ദുരന്തബാധിതര്‍ സമരത്തിലാണ്.
മുന്‍പ് സമരപന്തലിന് സമീപം ദേശീയ പാതയിലേക്ക് കല്ലും മണ്ണും പതിച്ച് അപകടമുണ്ടായിരുന്നു. രാത്രിയിലെ കനത്ത മഴയിലായിരുന്നു സംഭവം. ആദ്യം അപകടാവസ്ഥയിലുള്ള മണ്‍തിട്ടക്ക് താഴെയായിരുന്നു ദുരന്ത ബാധിതര്‍ സമരം ചെയ്യ്തിരുന്നത്. ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് സമരക്കാര്‍ ആരോപിച്ചിരുന്നു.
സമരക്കാര്‍ ദേവികുളം എംഎല്‍എയുമായി നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും കൃത്യമായ ഉറപ്പ് ലഭിക്കാത്തതിനാല്‍ സമരം തുടരുകയായിരുന്നു. എംഎല്‍എക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമരക്കാര്‍ രംഗത്തെത്തിയിരുന്നു. വാക്കാല്‍ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും ഉറപ്പുലഭിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ദുരന്തബാധിതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ശക്തമായ കാറ്റിലും മഴയിലും സമരപന്തല്‍ ഭാഗികമായി തകര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25നുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിന് പിന്നാലെ ജില്ലാ കളക്ടര്‍ ഇടപെട്ട് മാറ്റിപാര്‍പ്പിച്ച അടിമാലി ലക്ഷംവീട് നഗറിലെ 17 കുടുംബങ്ങളാണ് സമരം ചെയ്യുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും മൂന്നുമാസത്തെ വാടകയും ഇതുവരെ ലഭ്യമായിട്ടില്ലെന്ന വാദം ഉന്നയിച്ചാണ് സമരം ആരംഭിച്ചത്. മണ്ണിടിച്ചിലില്‍ പ്രദേശത്ത് ഒരാള്‍ മരണപ്പെടുകയും മരണപ്പെട്ടയാളുടെ ഭാര്യയുടെ കാല് മുറിച്ചുനീക്കേണ്ടിവരികയും ചെയ്തിരുന്നു.






