അടിമാലി: അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ചു. അടിമാലി പഞ്ചായത്തിലെ ഒഴിവത്തുംവലിയകാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ രിഹാൻ, ഇഹാൻ എന്നിവരാണ് മരിച്ചത്.
തിന്നർ കുട്ടികളുടെ ഉള്ളിൽ ചെന്നെന്ന് സംശയിക്കുന്നതായി പിതാവ് മൊഴി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊഴിയിൽ വൈരുധ്യമുള്ളതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനായി പിതാവിനെ കസ്റ്റഡിയിലെടുത്തത്.
ഒരു കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലും, മറ്റൊരു കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് എത്തിച്ചത്.
ഒരു കുഞ്ഞ് താലൂക്ക് ആശുപത്രിയിൽ എത്തുംമുൻപ് മരിച്ചു. മറ്റൊരു കുട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിയശേഷമാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെ വീട്ടിൽ കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചതായും തിന്നർ ഉള്ളിൽ ചെന്നെന്ന് സംശയിക്കുന്നതായും പിതാവ് പറഞ്ഞതായി പോലീസ് അറിയിച്ചു.
മൃതദേഹങ്ങൾ രണ്ടും ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു കുട്ടിയുടെ ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.






