തോട്ടയ്ക്കാട് :കോട്ടയം- കോഴഞ്ചേരി സംസ്ഥാന പാതയിൽ കേബിളിടുന്ന ജോലികൾ തുടങ്ങിയിട്ട് ഒരു വർഷത്തോളമാകുന്നു.
മഴക്കാലം തുടങ്ങിയതോടെ മണ്ണും ചെളിയും റോഡിലാകെ നിരന്നു. റോഡിന് സമാന്തരമായി കുഴികൾ കുത്തി കേബിളിടുന്ന ജോലികളാണ് നടക്കുന്നത്.
ടാറിങ്ങും വശങ്ങളും കുത്തിപ്പൊളിച്ചാണ് കുഴികളെടുക്കുന്നത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞാലും കേബിൾ സ്ഥാപിക്കുകയില്ല. കുഴികൾ മൂടാനും വൈകുന്നു. മണ്ണിട്ടുമൂടുന്ന കുഴികൾ എപ്പോഴെങ്കിലുമാണ് കോൺക്രീറ്റ് ചെയ്ത് അടക്കുന്നതും. പലയിടത്തും അപകടക്കുഴികൾ മുമ്പ് നാട്ടുകാർ ചേർന്നാണ് മൂടിയത്. ഇതിനോടകം കോൺക്രീറ്റുചെയ്ത് മൂടിയ പല ഭാഗങ്ങളും അടർന്നു തുടങ്ങിയിട്ടുമുണ്ട്.
തോട്ടയ്ക്കാട് ചെമ്പിത്താനം പാലത്തിന് സമീപത്തെ വളവിൽ കേബിളിടാൻ കുഴികുത്തിയിട്ട് രണ്ടാഴ്ചയോളമായി. ഇതുവരെ കുഴി മണ്ണിട്ടുമൂടിയിട്ടില്ല.
വളവായതിനാൽ വാഹനങ്ങൾ കടന്നുപോകാനും ബുദ്ധിമുട്ടാണ്. കുഴി ഒഴിവാക്കി വാഹനങ്ങൾ വെട്ടിച്ചുമാറ്റുമ്പോൾ അപകടത്തിൽപ്പെടാനും സാധ്യതയുണ്ട്. കേബിൾ സ്ഥാപിക്കൽ വേഗത്തിലാക്കി കുഴികൾ കോൺക്രീറ്റുചെയ്ത് അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






