എറണാകുളം: ടോറസ് ലോറി ഇടിച്ചിട്ടതിന് പിന്നാലെ ലോറിക്കും ബസിനും ഇടയില്‍പ്പെട്ട് സ്കൂട്ടർ യാത്രികയുടെ കാല് അറ്റു.
ആലുവ കീഴ്മാട് എരുമത്തല കോവാട്ട് വീട്ടില്‍ കെ യു പ്രിയങ്ക (35)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വലതുകാലിന്റെ പാദം അറ്റുപോയ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പറവൂർ മെയിൻ റോഡില്‍ മിനി സിവില്‍ സ്റ്റേഷനു സമീപമായിരുന്നു അപകടം. കച്ചേരിപ്പടി സ്വകാര്യ ബസ് സ്റ്റാൻഡില്‍നിന്ന് ഏഴിക്കര ഭാഗത്തേക്ക് പോകുകയായിരുന്ന 'അഞ്ജലി' ബസ് യാത്രക്കാരെ കയറ്റുന്നതിനായി റോഡില്‍ നിർത്തിയിരുന്നു. ഇതിനിടെ അതേദിശയില്‍വന്ന പ്രിയങ്കയുടെ സ്കൂട്ടറിനെ ടോറസ് ലോറി മറിക്കടക്കാൻ ശ്രമിക്കുകയും ലോറി സ്കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടർ ബസിനടിയിലേക്ക് വീണു. പ്രിയങ്ക റോഡിലേക്കും തെറിച്ചുവീണു. പിന്നാലെ ടോറസിന്റെ പിൻചക്രം യുവതിയുടെ കാലിലൂടെ കയറിയിറങ്ങുകയും കാല്പാദം അറ്റുപോവുകയുമായിരുന്നു.
പറവൂർ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ചേരാനെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വലത് കാലില്‍ മുട്ടിന് താഴെ ഗുരുതര പരിക്കുണ്ട്. ഇടതുകാലിലും പരിക്കേറ്റിട്ടുണ്ട്. ലോറി അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ വിവരം.






