കൊച്ചി: അഭിമന്യു കൊലക്കേസ് പരിഗണിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ 16 പ്രതികളും ഇന്നും നേരിട്ട് ഹാജരായില്ല. തിങ്കളാഴ്ച എല്ലാവരും നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നെങ്കിലും പ്രതിഭാഗം ഇത് അംഗീകരിച്ചില്ല.
കോടതി സമുച്ചയത്തിൽ മാധ്യമപ്രവർത്തകർ ഉള്ളതിനാൽ നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകർ വഴി നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. എന്നാൽ പ്രോസിക്യൂഷനും അഭിമന്യുവിന്റെ കുടുംബവും ഇതിനെ എതിർത്തു.
മാധ്യമങ്ങളെ ഭയന്ന് ഹാജരാകാതിരിക്കുകയാണെങ്കിൽ വിചാരണ ഘട്ടത്തിൽ എന്തുചെയ്യുമെന്ന് കോടതി ചോദിച്ചു. തുടർന്ന് പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ച കോടതി, വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ എല്ലാവരും ഹാജരാകണമെന്നും ഉത്തരവിട്ടു.
നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിചാരണക്കോടതി നടപടികൾ വേഗത്തിലാക്കുന്നത്.
അതേസമയം, പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323-ാം വകുപ്പ് കൂടി ചുമത്താനുള്ള പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. നിയമവിരുദ്ധമായി സംഘം ചേർന്ന് ചില പ്രതികൾ സാക്ഷികളെ മർദിച്ചെന്നും ഇതിന്റെ ഉത്തരവാദിത്തം കേസിലെ മുഴുവൻ പ്രതികൾക്കും ബാധകമാക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.






