ആലുവ: ആലുവ സബ്ജയിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയ സംഭവത്തിൽ ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്ന് സൂചന.
പ്രതി ജയിൽ ചാടുമ്പോൾ 56 പേര് ഉൾക്കൊള്ളാവുന്ന ജയിലിൽ ഉണ്ടായിരുന്നത് 117 തടവുകാരായിരുന്നു. പ്രതി ചാടിയത് ജയിൽ മതിലിനോട് ചേർന്നുള്ള അശാസ്ത്രീയ അടുക്കള നിർമ്മാണം മൂലമെന്നാണ് കണ്ടെത്തൽ.
മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ സോനവാൾ ആണ് ജയിൽ ചാടിയത്. ജയിൽ ചാടിയ ശേഷം ആധാർ കാർഡ് വാങ്ങിക്കാൻ പ്രതി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ചെന്നിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇയാളെ തിരിച്ചറിഞ്ഞിരുന്നില്ല.
ജയിലിലെ ആകെ ഉദ്യോഗസ്ഥരുടെ എണ്ണം പതിനെട്ടാണ്. ഒരേ സമയം ഡ്യൂട്ടിയിൽ ഉണ്ടാവുക അഞ്ച് ഉദ്യോഗസ്ഥർ. അവധിയെടുക്കാൻ പോലും ആവാതെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ഉണ്ടായാൽ മനോവീര്യം തകരുമെന്ന് കണ്ടാണ് കടുത്ത നടപടി ഉപേക്ഷിക്കാനുള്ള നീക്കം.
ജില്ലയിലെ മറ്റു ജയിലുകളുടെ സ്ഥിതിയും ഗുരുതരമാണ്. ജയിൽ ചാടിയ പ്രതി പെരുമ്പാവൂർ സ്റ്റേഷൻ എത്തിയിട്ടും തിരിച്ചറിയാനാകാത്തത് ഗുരുതര വീഴ്ചയെന്നാണ് അധികൃതർ വിശദമാക്കുന്നത്.






