കോഴിക്കോട്: പോക്സോ കേസിലെ പ്രതിയെ കോഴിക്കോട് സ്പെഷൽ അതിവേഗ പോക്സോ കോടതി വെറുതെവിട്ടു.
ചാത്തമംഗലം പുള്ളാവൂർ സ്വദേശി ഹരിഷിനെയാണ് (24) കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടത്.
സ്പെഷൽ പോക്സോ കോടതി ജഡ്ജി സി.എസ്. അമ്പിളിയുടേതാണ് വിധി.
2024-ൽ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ പ്രതി സ്കൂട്ടറിൽ പിന്തുടർന്ന് ശല്യം ചെയ്തെന്ന കേസിന്റെ
വിശദാംശങ്ങൾ പുറത്ത്. സംഭവത്തിൽ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി നടക്കാവ് പൊലിസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
എന്നാൽ, വിചാരണ വേളയിൽ ആരോപിക്കപ്പെട്ട സംഭവങ്ങളും പ്രതിയുടെ തിരിച്ചറിയലും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
ക്രിമിനൽ കേസുകളിൽ കുറ്റം സംശയാതീതമായി തെളിയിക്കാനുള്ള ബാധ്യത പ്രോസിക്യൂഷനാണെന്നിരിക്കെ, ആവശ്യമായ തെളിവുകളുടെ അഭാവത്തിലാണ് പ്രതിയെ വെറുതെവിട്ടത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. കെ.പി. മുഹമ്മദ് ആരിഫ് ഹാജരായി.






